Thursday, August 4, 2011

പരിസര പഠനം

സീന്‍ ഒന്ന് : വീട് , സ്ഥലം എവിടെയും ആകാം
 "ഞാനിനി കമ്പ്യൂടര്‍ പരീക്ഷക്ക്‌  തോറ്റുപോയാല്‍ കാരണം ചോദിച്ചു വന്നേക്കരുത് "
മകന്‍ സമരത്തിലാണ്. രാവിലെയും ഉച്ചക്കും ഒന്ന് കഴിച്ചിട്ടില്ല..
വീട്ടിലുണ്ടായിരുന്ന ഒരേയൊരു കമ്പ്യൂടര്‍ ,  എന്ജിനീയറിംഗ്  പ്രവേശനം കിട്ടിയ ഏട്ടന്‍ ഹോസ്റലില്‍ കൊണ്ടു പോയതിന്റെ പ്രതിഷേധമാണ്.
രാത്രിയില്‍ വീട്ടുകാര്‍ സന്ധി സംഭാഷനതിനോരുങ്ങി , "മോനെ രണ്ടു മാസത്തിനുള്ളില്‍ നിനക്കും വാങ്ങിച്ചു തരാം , നീയൊന്നു ക്ഷമിക്കു "
" അടുത്ത പതിനഞ്ചാം തീയതിക്കുള്ളില്‍ എനിക്ക് കമ്പ്യൂടര്‍ വാങ്ങി തന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെ കാണിച്ചു തരാം"
മകന്റെ ജീവന് വലിയ വില കല്പിക്കുന്ന അധ്യാപക ദമ്പതികള്‍ അടുത്ത മാസാദ്യമേ പി എഫ് ലോണെടുത്ത് കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുത്തു.

സീന്‍ രണ്ട്: : മറ്റൊരു വീട് , സ്ഥലം എവിടെയും ആകാം
പരീക്ഷയില്‍ രണ്ട് പേപ്പറിന് തോല്‍ക്കാന്‍ കാരണം അന്വേഷിച്ചപ്പോള്‍ മകള്‍ പറഞ്ഞു .
"ക്ലാസ്സില്‍ ശരിയായി ഒന്നും പഠിപ്പിക്കുന്നില്ല. മറ്റു കുട്ടികളൊക്കെ മൊബൈല്‍ ഫോണിലൂടെ പരസ്പരം ഡിസ്കസ് ചെയ്താണ് പഠിച്ചത്. എനിക്ക് മാത്രം ............."
വീട്ടില്‍ ലാന്‍ഡ്‌ ഫോണും അച്ഛനും അമ്മയ്ക്കും മൊബൈല്‍ ഫോണും ഉണ്ടല്ലോ എന്ന് തിരിച്ചു ചോദിക്കാനൊന്നും മെനക്കെട്ടില്ല , ബാങ്ക് മാനേജരായ അച്ഛന്‍. രണ്ട് ലക്ഷം ചെലവാക്കി വാങ്ങിച്ച എന്ജിനീയറിംഗ് സീറ്റാണ് , പാവം മകള്‍ ഒരു മൊബൈല്‍ അല്ലെ ചോദിച്ചുള്ളൂ , ഇതും
കൂടെ വാങ്ങിച്ചു  കൊടുത്തേക്കാം .
മകള്‍ തോറ്റ രണ്ട് പരീക്ഷകളും പാസായി. പക്ഷെ പുതിയ സെമസ്ടരിലെ അഞ്ചെണ്ണം തോറ്റു.
 
സീന്‍ മൂന്ന് .തെക്കുംഭാഗം(ചവറ)
 
രാത്രി ഒന്നരയ്ക്കു പുലരുന്ന ദിനങ്ങളാണ് അനുവിന്‍േറത്. രണ്ടുമണിയാകുമ്പോഴേക്കും അവള്‍ കക്കാപ്പുരയില്‍ എത്തിയിട്ടുണ്ടാവും. കായലില്‍നിന്നു വാരി വൃത്തിയാക്കി പുഴുങ്ങിയ കക്കയില്‍നിന്ന് ഇറച്ചി വേര്‍തിരിക്കലാണ് പിന്നെ പണി. മുതിര്‍ന്ന സ്ത്രീകളോടൊപ്പം അഞ്ചുമണിവരെ ആ ജോലി തുടരും.പിന്നെ പാലുകൊണ്ട് നടയ്ക്കാവിലേക്ക്. അവിടെയാണ് ചന്ത. 200 രൂപയ്ക്കുള്ള പാല്‍ കുപ്പിയിലാക്കി കച്ചവടത്തിന്, അവിടെയുള്ള വല്യമ്മയുടെ വീട്ടില്‍ എത്തിക്കും. തിരികെ വീണ്ടും കക്കാപ്പുരയില്‍ ഏഴുമണിവരെ ജോലി. വീട്ടിലെത്തി എരുത്തില്‍ വൃത്തിയാക്കിയശേഷം കൊല്ലം എസ്.എന്‍.കോളേജിലേക്ക്. വൈകിട്ട് വീണ്ടും ഏഴുമണിവരെ കക്ക വൃത്തിയാക്കല്‍. പകല്‍ മുഴുവനുമുള്ള അലച്ചില്‍ കാരണം രാത്രി എട്ടു മണിയാകുമ്പോഴേക്കും ഉറക്കം വരാന്‍ തുടങ്ങും. വീണ്ടും രാവിലെ ഒന്നരക്ക് എഴുന്നേല്‍ക്കണം ...
 
ഈ വര്‍ഷത്തെ കേരള യൂണിവേഴ്‌സിറ്റി ഡിഗ്രി സുവോളജി പരീക്ഷയില്‍ ആയിരത്തില്‍ 955 മാര്‍ക്ക് വാങ്ങി ഒന്നാംറാങ്ക് നേടിയ മിടുക്കിയാണ്  ചവറ തെക്കുംഭാഗം നടുവത്തുചേരി സ്വദേശിയായ അനു.


മത്സ്യപ്പണിക്ക് പോയിരുന്ന അച്ഛന്‍ രഘുനാഥനും കയര്‍പണിക്കാരിയായ അമ്മ ഗീതയും അനിയത്തി അച്ചുവും ജോയിഭവനം എന്ന അഞ്ചു സെന്റിലെ പുരയോടു ചേര്‍ന്ന തൊഴുത്തിലെ 5 പശുക്കളും ചേര്‍ന്നാല്‍ അനുവിന്റെ ജീവിതചിത്രമായി

കക്ക വാരലിലൂടെ പിതാവിനു ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അനു പ്ലസ് ടു വരെ പഠിച്ചത്.  ഇതിനിടെ അച്ഛനെ ബാധിച്ച അര്‍ബുദരോഗം പ്രതിസന്ധി സൃഷ്ടിച്ചു.വീട്ടിലെ പ്രാരാബ്ധവും കടബാധ്യതയും കാരണം അനു രണ്ടുവര്‍ഷം കായംകുളം എസ്.എന്‍.സെന്‍ട്രല്‍ സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായി. കെല്‍ട്രോണിന്റെ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും അനു പാസായി.
പഠിക്കാനുള്ള ആഗ്രഹം അടക്കാനാവാതെയാണ് എസ്.എന്‍.കോളേജില്‍ മൂന്നുവര്‍ഷം മുമ്പ് ഡിഗ്രിക്ക് ചേര്‍ന്നത്.  ''ചെറുതായിരിക്കുമ്പോള്‍ കക്കാപ്പണിക്ക് ഇത്ര കൂലിയില്ല. ഇപ്പോഴാണ് കിലോയ്ക്ക് 10 രൂപ കിട്ടിത്തുടങ്ങിയത്. 5 കിലോയേ ചെയ്യാന്‍ പറ്റൂ. 
അമ്മാവന്റെ കക്കാപ്പുരയിലാണ് പണി. അമ്മയും കൂടെ വരും. അമ്മ കക്ക പുഴുങ്ങും. ഞാനത് ഇറച്ചി ഇളക്കികൊടുക്കും''- അനു പറയുന്നു. 
അച്ഛനു ചികിത്സയും കടവും കൂടിയപ്പോള്‍ വായ്പയെടുത്താണ് പശുവിനെ വാങ്ങിയത്. പഠനത്തിലെ മികവിനൊപ്പം പശുപരിപാലനത്തിലും അനുവും അനുജത്തി അച്ചുവും നല്ലവണ്ണം  ശ്രദ്ധിച്ചപ്പോള്‍  ഒരു പശുവില്‍ നിന്ന് അഞ്ചു പശുക്കളായി സംരംഭം വളര്‍ന്നു .

പുലര്‍ച്ചെ 5 മണിക്ക് പാല്‍ വിതരണത്തിനായി ഒറ്റയ്ക്ക് പോകാനും ഈ 23 കാരിക്ക് ഭയമില്ല.
വകുപ്പ് മേധാവി ഡോ.ജയകുമാരി, ട്യൂട്ടര്‍ ഡോ.ഷെര്‍ളി പി.ആനന്ദ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ലീ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ.മോഹന്‍ ശ്രീകുമാര്‍, ലൈബ്രറിയിലെ അംഗങ്ങള്‍ എന്നിവരോട് തനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണുള്ളതെന്ന് അനു പറയുന്നു.
 

വീട്ടില്‍ പഠിക്കാനാവാത്തതിനാല്‍ ശനിയാഴ്ചകളില്‍ കോളേജിലെത്തി വൈകുന്നേരം വരെ ലൈബ്രറിയിലിരുന്നു പഠിക്കും.
 

''ഇനിയും തിരിച്ചടയ്ക്കാന്‍ വായ്പ പകുതിയിലേറെയുണ്ട്. അച്ചുവിനെ നേഴ്‌സിങിന് ചേര്‍ക്കണം. അച്ഛന്റെ ചികിത്സ, എം.എസ്‌സി. ക്ക് പോകണം, ഭാഗ്യമുണ്ടെങ്കില്‍ കോളേജ് അധ്യാപികയാകണം. അതിനായി നെറ്റിന്റെ കോച്ചിങ് ക്ലാസിനും പി.ജി.ക്കൊപ്പം പോകണം. അച്ഛനെയും അമ്മയെയും നോക്കണം''.

കൊന്നപ്പത്തലുകള്‍ അതിരിട്ട നാട്ടുവഴി കായലിലേക്ക് എത്തുന്നിടത്തുനിന്ന് അനു ചോദിക്കുന്നു.''ഒരുവഴി തെളിയും ഇല്ലേ.. രക്ഷപ്പെടാന്‍''.

************************************************************************
കുറിപ്പ് :
ആദ്യത്തെ രണ്ട് സംഭവങ്ങള്‍ക്കും ഞാന്‍ ദൃക് സാക്ഷിയാണ്  

വായനക്കാരോട് ഒരു അഭ്യര്‍ത്ഥന ,
ആദ്യത്തെ രണ്ട് കഥാപാത്രങ്ങളെയും അനുവിനെയും ഒരേ തട്ടില്‍ വച്ചു താരതമ്യം ചെയ്യരുത് , പ്ലീസ് ....

( കടപ്പാട് : മലയാള മനോരമ , മാതൃഭൂമി )