Sunday, September 18, 2011

"ആട് ജീവിതം" - ഈസോപ്പ് കഥകളില്‍ നിന്ന്...

പണ്ട്  പണ്ട് ( വളരെ പണ്ടൊന്നുമല്ല കേട്ടോ) ഒരു  പുല്‍ മേട്ടില്‍ ഒരു ആട്ടിന്‍  പറ്റം താമസിച്ചിരുന്നു.മൂപ്പനാട് എന്ന് വിളിച്ചിരുന്ന ഒരു  വയസ്സന്‍ ആട് ആയിരുന്നു അവരുടെ നേതാവ്. വയസ്സന്‍ ആടിന്റെ നേതൃത്വത്തില്‍ വളരെ സന്തോഷമായി അവര്‍ ജീവിതം തള്ളി നീക്കികൊണ്ടിരുന്നു... പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞനാടുകള്‍ക്കെല്ലാം വയസ്സനാടിന്റെ പഴഞ്ചന്‍ ആശയങ്ങളോട് മടുപ്പ് തോന്നി തുടങ്ങി.
"നേര്‍ വഴിക്കേ നടക്കാവൂ.., കൂട്ടത്തിലുള്ളവരുമായി  വഴക്കുണ്ടാക്കരുത്.., കൂട്ടം തെറ്റി പോകരുത്.." ഉപദേശം കേട്ട് കേട്ട് മടുത്തു..ഒന്നിനും സമ്മതിക്കില്ല..എന്നാലും അവര്‍ അനുസരിച്ചു, പറയുന്നത് മൂപ്പനാടല്ലേ....!

 അങ്ങനെയിരിക്കെ ഒരു ദിവസം മൂപ്പനാടിനെ ഒരു ചെന്നായക്കൂട്ടം കടിച്ചു കീറി കൊന്നു.
നേതാവിനെ നഷ്ടപ്പെട്ട ആട്ടിന്‍ പറ്റം ആകെ വിഷമത്തിലായി. (വിഷമം ഉണ്ടായിരുന്നെങ്കിലും  ഇനി ഉപദേശം കേക്കണ്ടല്ലോ എന്ന് ആശ്വസിച്ച ചിലരെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.) വിഷമം സഹിച്ചു കൊണ്ടു അവര്‍ പുതിയ മൂപ്പനെ തെരഞ്ഞെടുത്തു. പഴയ മൂപ്പന്റെ തോല്‍ ഭദ്രമായി അവര്‍ സൂക്ഷിച്ചു വച്ചു. വര്‍ഷത്തിലൊരിക്കല്‍ അതെടുത്തു വച്ചു പൂജിക്കാനും നമസ്കരിക്കാനും അവര്‍ മറന്നില്ല.
കാലം കടന്നു പോയി . ചെന്നായ് കൂട്ടം ഇടക്കിടെ ആട്ടിന്‍ പറ്റത്തെ ആക്രമിക്കും ചിലരെയൊക്കെ കൊല്ലുകയും ചെയ്തു....

അങ്ങനെയിരിക്കെ ഒരു ദിവസം പുല്‍ മേട്ടിലെ മരത്തണലില്‍  ഒരു ചെന്നായ പ്രത്യക്ഷപ്പെട്ടു. വളരെ ശാന്ത പ്രകൃതക്കാരന്‍. ആണത്രേ. ആടുകളെ ഒന്നും ചെയ്യില്ല. വിശക്കുമ്പോള്‍ വല്ല പഴങ്ങളോ പുല്ലോ ഒക്കെ തിന്നും . ചിലപ്പോ വല്ല പറവയോ മറ്റോ ...! പിന്നെ മരത്തണലില്‍ കിടന്നുറങ്ങും. ഒരു ദിവസം അവനു ആട്ടിന്‍ പറ്റവുമായി കൂട്ട്  ചേരണം എന്നൊരു ആഗ്രഹം തോന്നി. ആദ്യമൊക്കെ ആടുകള്‍ എല്ലാവരും പറഞ്ഞു
" വേണ്ട ചെന്നായല്ലേ, ശരിയാകില്ല "
പക്ഷെ പിന്നെ പിന്നെ കൂടുതല്‍ പേരുടെയും അഭിപ്രായം മാറി മാറി വന്നു..
" ഇത്രയും ശാന്തനും ബുദ്ധിമാനും നല്ലവനുമായ ഒരുത്തന്റെ കൂട്ട് നമ്മക്ക് ഗുണമേ ചെയ്യൂ.
പണ്ടെങ്ങോ ചെന്നായകള്‍ ആട്ടിന്‍ പറ്റത്തെ ആക്രമിച്ചെന്നു കരുതി.....  "
മാത്രമോ ഒരു ദിവസം മുറിവേറ്റു കിടന്ന ഒരു കുഞ്ഞാടിനെ അവന്‍ രക്ഷിക്കുകയും ചെയ്തു....!

പഴയ വയസ്സന്‍ മൂപ്പനാടിനെ നമസ്കരിച്ചു കൊണ്ടു തന്നെ അവന്‍ ആട്ടിന്‍ പറ്റത്തിലെ അംഗമായി. ഒരു ദിവസം മൂപ്പനാടിന്റെ തോല്‍ എടുത്തു ധരിച്ചു. പുതിയ വേഷം അവനു നന്നായി ചേരുന്നുണ്ടെന്ന് ആട്ടിന്‍ കൂട്ടം ആര്‍ത്തു വിളിച്ചു.... .!

പക്ഷെ ഓരോ ആടും തന്റെ അടുത്ത് വരുമ്പോള്‍, ആടിന്റെ മാംസളമായ ശരീരം കാണുമ്പോള്‍ തനിയെ  വായില്‍ വെള്ളമൂറും , ഇറച്ചി കടിച്ചു വലിക്കാന്‍ വേണ്ടി പല്ലുകള്‍ കിരുകിരുക്കും ...
അപ്പോള്‍ മനസ്സിനെ സ്വയം നിയന്ത്രിക്കും ;
 " ഇപ്പോള്‍ വേണ്ട , രാത്രിയാകട്ടെ....."

Thursday, September 1, 2011

ഒരു തിരുവോണം കൂടി

 

ഒരു ചിങ്ങം കൂടി!- 
ഒരു തിരുവോണം കൂടി!
ഇളവെയിലിന്‍ കുമ്പിളില്‍ നി-
ന്നരളിപ്പൂവിതറി
ചെറുമഞ്ഞത്തുമ്പികളാം
തിരുവാഹനമേറി ഒരു ചിങ്ങം കൂടി!-

ഒരു തിരുവോണം കൂടി!

അതെ , വീണ്ടും ഒരു തിരുവോണം കൂടി...
പൂക്കളവും ഓണസദ്യയും ഓണക്കോടിയും ഒന്നുമില്ലാത്ത ഓരോണമോ?
കാണാം വിറ്റും ഓണം ഉണ്ണുന്ന നമുക്ക് അത് സങ്കല്‍പ്പിക്കാനേ ആകില്ല. എന്നാല്‍ ഒരുപക്ഷെ നാളത്തെ തലമുറയ്ക്ക് ഇതൊക്കെ ഒരു ബോറന്‍ ഏര്‍പ്പാട് ആണെന്ന് തോന്നാനും മതി.
ഓണവുമായി ബന്ധപ്പെട്ടു നമ്മുടെ നാട്ടില്‍  കണ്ടു വന്നിരുന്ന ( ചിലയിടങ്ങളിലൊക്കെ ഇപ്പോളും ഉണ്ടേ..!)  നമ്മള്‍ മറന്നു കൊണ്ടിരിക്കുന്ന ചില  അനുഷ്ടാനങ്ങളും കളികളും  പരിചയപ്പെടാം. 

മാതേവരും തൃക്കാക്കരയപ്പനും
മാതേവരും തൃക്കാക്കരയപ്പനും 
 നെല്‍പ്പാടങ്ങളില്‍ നിന്നും ശേഖരിക്കുന്ന കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെയും  മാതേവരെയും ഉണ്ടാക്കുന്നത്. അരിമാവുകൊണ്ടും മറ്റു ചായങ്ങള്‍ കൊണ്ടും തൃക്കാക്കരയപ്പനെയും  മാതേവരെയും അലങ്കരിക്കും.
മഹാബലിയെ വരവേല്‍ക്കാന്‍ തിരുവോണത്തിനുമുമ്പ്‌തന്നെ എത്തിച്ചേരുന്ന മന്ത്രിമാരും സൈന്യങ്ങളുമാണ്‌ തൃക്കാക്കരയപ്പന്‍ എന്നാണ്‌ വിശ്വാസം.പലകപ്പുറത്ത്‌ നാക്കിലയിലാണ്‌ തൃക്കാക്കരയപ്പനെ വെക്കുക. ചുറ്റിലും കാവല്‍ക്കാരെന്ന സങ്കല്‍പ്പത്തില്‍ ചെറിയ മണ്‍രൂപങ്ങളും ഉണ്ടാക്കിവെക്കും. ചാണകംകൊണ്ട്‌ മെഴുകി അരിമാവുകൊണ്ട്‌ അണിഞ്ഞ മുറ്റത്താണ്‌ ഇവരുടെ ഇരിപ്പിടം
.മാതേവര്‍ മഹാബലിയുടെ എഴുന്നള്ളത്താണെന്നാണ്‌ സങ്കല്‍പം. മാതേവര്എന്ന മഹാബലിക്ക്‌ തൃക്കാക്കരയപ്പനേക്കാള്‍ തടിയുണ്ടാകും. മണ്ണുകൊണ്ടുതന്നെയുള്ള സമചതുര പീഠത്തിലാണ്‌ മാതേവരെ ഒരുക്കുക. പീഠത്തിന്‌ മേല്‍ കാവല്‍ക്കാരും സൈന്യവുമായി മണ്ണുരുട്ടി ചെറിയ രൂപങ്ങളും ഉണ്ടാക്കും. മുറ്റത്ത്‌ മരംകൊണ്ടുള്ള ഉയര്‍ന്ന പീഠത്തിലാണ്‌ മാതേവരെ സ്ഥാപിക്കുന്നത്‌. മഴ നനയാതിരിക്കാന്‍ ഓലക്കുടയും ചൂടിക്കും. തൃക്കാക്കരയപ്പനെയും മാതേവരെയും ചെമ്പരത്തി, തെച്ചി, കൃഷ്‌ണകിരീടം, തുളസിക്കതിര്‍ തുടങ്ങിയ പൂക്കള്‍ ചൂടി അലങ്കരിക്കും. രണ്ട്‌ നേരവും പൂജയും ഉണ്ട്‌. പൂവടയും ഇലയടയും പഴനുറുക്കും നിവേദിക്കും.
.തൃക്കാക്കരയപ്പനെയും ഓണത്തെയും കുറിച്ച് വേറൊരു വാദം കൂടിയുണ്ടത്രേ.തൃക്കാക്കര
യും സമീപപ്രദേശങ്ങളും പ്രാചീനകാലത്ത് ബുദ്ധജൈനമതക്കാര്‍ക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു. ആര്യാധിനിവേശത്തോടുകൂടി അവിടെ ഭരിച്ചിരുന്ന ബുദ്ധമതക്കാരനായ രാജാവിനെ പുറന്തള്ളി, നിലനിന്നു പോന്ന ബുദ്ധക്ഷേത്രവും തകര്‍ത്ത് ബ്രാഹ്മണര്‍ ഒരു രാജാവിനെ വാഴിക്കുകയും വിഷ്‌ണുക്ഷേത്രം സ്ഥാപിക്കുകയും ചെയ്‌തുവത്രേ .തൃക്കാക്കര വിഷ്‌ണുക്ഷേത്രത്തിലെ ഉത്സവത്തോടും വിളവെടുപ്പുത്സവത്തോടുമൊപ്പം നിഷ്‌ക്കാസിതനായ ബുദ്ധരാജാവിന്റെ ഓര്‍മ പുതുക്കാന്‍ ബുദ്ധജൈനമതക്കാരെ അനുവദിച്ചുവത്രേ
ഓണപ്പൊട്ടന്‍ 
ഓണത്താർ
മഹാബലി സങ്കൽപ്പത്തിലുള്ള ഒരു  നാട്ടു ദൈവമാണ് ഓണത്താര്‍ .തെയ്യങ്ങളുടെ നാടായ .കണ്ണൂര്‍ ജില്ലയിലാണ്  ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ്‌ ഓണത്താർ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താർ പാട്ടിന്റെ ഉള്ളടക്കം 
ഓണപ്പൊട്ടൻ                
വായ് തുറക്കാത്ത ഓണ തെയ്യമാണ്‌ ഓണപ്പൊട്ടന്‍  തന്റെ വരവ് അറിയിച്ചു കൊണ്ട് കയ്യില്‍ പിടിച്ചിരിക്കുന്ന മണി കിലുക്കും.
ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. കോഴിക്കോട് , കണ്ണൂർ‍ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. ഓണപ്പൊട്ടൻഓലക്കുടയും ചൂടിയാണ് 
ഓണവില്ല്
കേരളത്തിൽ മുമ്പ് വളരെ പ്രചാരമുണ്ടായിരുന്ന ഒരു വാദ്യമാണ് വില്ല്. ഇത് പല രൂപത്തിൽ ഇന്നും ഉപയോഗിച്ചുവരുന്നു. ഓണക്കാലത്ത് കലാപ്രകടനങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നതാണ്‌ "ഓണവില്ല് ". ചില പ്രദേശങ്ങളിൽ ഓണത്താർ ഒരു ഓണവില്ലും പിടിച്ചുകൊണ്ടാണ് വീടുകൾ തോറും കയറിയിറങ്ങിയിരുന്നത്.പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ്‌ ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാൻ മുള മാത്രമേ ഉപയോഗിക്കൂ.
ശ്രീ പദ്മനാഭന്റെ ഓണവില്ല്
ചുമലിലും കയ്യിലുമായി സ്വല്പം മാറോടു ചേർത്താണ്‌ ഇടത്തേ കൈ കൊണ്ട് ഓണവില്ല് പിടിക്കുന്നത്. തുടർന്ന് മുളകൊണ്ടുതന്നെയുള്ള ചെറിയൊരു കോൽ കൊണ്ട് ഞാണിൽ കൊട്ടും. ഞാൺ ആവശ്യാനുസരണം അമർത്തുകയും അയക്കുകയും ചെയ്താണ് നാദനിയന്ത്രണം നടത്തുന്നത്.ഇന്ന് ഓണവില്ലില്‍ നിന്നും താളം പൊഴിക്കാന്‍ കഴിവുള്ളവര്‍ വളരെ വിരളമാണ്. വില്ലുപാട്ട് സംഘങ്ങൾ ഉപയോഗിക്കുന്ന വില്ല് ഓണവില്ലില്‍ നിന്നു വ്യത്യസ്തമാണ്.
.ശ്രീ പത്മനാഭസ്വാമിക്ക് തിരുവോണ നാളിൽ ഓണവില്ല് സമർപ്പിക്കുന്നത്  തിരുവനന്തപുരത്തെ ഓണത്തോട് അനുബന്ധിച്ച ഒരു പ്രധാനപ്പെട്ട ചടങ്ങ് ആണ്. . നാടുകാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ചുകാട്ടാനാണാത്രെ ഇത്.
ദേവഗണത്തില്‍പ്പെട്ട മഞ്ഞക്കടമ്പ്, മഹാഗണി വൃക്ഷങ്ങളുടെ തടിയിലാണു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുള്ള ഓണവില്ലുകള്‍ തയ്യാറാക്കുന്നത്. വൃക്ഷത്തോട് അനുവാദം വാങ്ങിയാണ് തടി മുറിക്കുന്നത്. ആദ്യം പലക രൂപത്തിലാക്കുന്ന തടിയുടെ അളവ് നിര്‍ണയിച്ചു വര്‍ണങ്ങള്‍ ചാലിക്കും. പ്രകൃതിദത്ത വര്‍ണങ്ങളാണ് ഉപയോഗിക്കുക. നാലുജോഡി വില്ലുകളാണു ശ്രീപദ്മനാഭനു സമര്‍പ്പിക്കുക. മിഥുനത്തില്‍ ശുഭമുഹൂര്‍ത്തത്തിലാണു വില്ലിന്‍റെ പണി തുടങ്ങുന്നത്. മഞ്ഞ, കറുപ്പ്, വെളുപ്പ്, പച്ച, നിറങ്ങളിലാണു കഥകള്‍ വരയ്ക്കുന്നത്.
കുമ്മാട്ടി
കുമ്മാട്ടി
"കുണ്ടൻ കിണറ്റിൽ കുറുവടി പോയാൽ
കുമ്പിട്ടെടുക്കും കുമ്മാട്ടി...
പൊക്കത്തിലുള്ളൊരു വാളൻപുളിങ്ങ
എത്തിച്ചു പൊട്ടിയ്ക്കും കുമ്മാട്ടി..." 
കുമ്മാട്ടി വരികയായി . ഒപ്പും തപ്പും തകിലുമായി കുട്ടികളും. പാശുപതാസ്ത്രം കിട്ടിയേ തീരൂ എന്ന് അര്‍ജുനന് വാശി. ശിവനെ പ്രസാദിപ്പിക്കാനായി അര്‍ജുനന്‍ തപസ്സാരംഭിച്ചു. ഒടുവില്‍ പാര്‍ത്ഥനെ ഒന്നു പരീക്ഷിച്ചുകളയാമെന്നുറപ്പിച്ച് കൈലാസനാഥന്‍ കാട്ടാളരൂപം പൂണ്ടു. മല്ലയുദ്ധത്തില്‍ അര്‍ജുനനെ കീഴ്‌പ്പെടുത്തി മടങ്ങുമ്പോള്‍, കൂടെയുള്ള ഭൂതഗണങ്ങളോട് കുട്ടികളെ സന്തോഷിപ്പിക്കാനായി നൃത്തം ചെയ്യാന്‍ ശിവന്‍ ആവശ്യപ്പെടുകയാണ്. ഭൂതഗണങ്ങളുടെ നൃത്തത്തിന്റെ ഓര്‍മപുതുക്കലാണ് കുമ്മാട്ടിക്കളിയത്രെ. 
കവുങ്ങിന്‍ പാളയിലോ മരത്തിലോ  തീര്‍ത്ത മുഖം മൂടികളും വച്ചുശരീരം മുഴുവനും കുമ്മാട്ടിപ്പുല്ലോ (അല്ലെങ്കില്‍ പര്‍പ്പിടകപ്പുല്ല്),വാഴയിലയോ കെട്ടി വച്ച് ചെണ്ടയുടെ താളത്തിന് ഒപ്പം കുമ്മാട്ടി  കളിക്കുന്നു. ചെണ്ടക്ക് പുറമേ തകില്‍,ചേങ്ങില, നാദസ്വരം എന്നിവയും ഉപയോഗിക്കുന്നു.വെച്ചുകെട്ടിയാല്‍ ചൊറിയില്ല; വെയിലേറ്റാല്‍ സുഗന്ധം- ഇതൊക്കെ കുമ്മാട്ടിപ്പുല്ലിന്റെ ഗുണങ്ങളാണ്. പുല്ലിന്റെ സുഗന്ധം  മണത്തറിഞ്ഞ് കുമ്മാട്ടി പോയ വഴി കണ്ടുപിടിക്കാനാകുമായിരുന്നു.കരിയും ചെങ്കല്ലും കൊണ്ട് വരച്ചുണ്ടാക്കിയ രൂപങ്ങളാണ്  കുമ്മാട്ടിമുഖങ്ങള്‍. 
തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ ആണ് പ്രധാനമായും ഓണക്കുമ്മാട്ടിയെ കാണാന്‍ കഴിയുക. എന്നാല്‍ പാലക്കാടിന്റെ ചില പ്രദേശങ്ങളില്‍ ഓണവുമായി ബന്ധപ്പെട്ടല്ലാതെയും കുമ്മാട്ടി മഹോത്സവങ്ങള്‍ നടത്താറുണ്ട്‌. തൃശ്ശൂരിലെ കിഴക്കുംമുറി ദേശക്കാരുടെ  കുമ്മാട്ടി സംഘങ്ങള്‍ പ്രശസ്തമാണ് .
ഓണത്തല്ല്. 
ഓണാഘോഷത്തിന്റെ  ഒരു പ്രധാന ഭാഗമായിരുന്നു കയ്യാങ്കളി അഥവാ ഓണത്തല്ല്.  കളരിഅഭ്യാസ മുറകളുമായി  കളിക്ക് സാമ്യമുണ്ട്.  ചാണകം മെഴുകി പ്രത്യേകം തയ്യാറാക്കിയ നല്ല വീതിയും നീളവുമുള്ള തറയിലാണ് തല്ല് നടക്കുക. പുരുഷന്മാരുടെ കായിക പ്രകടനത്തിന്റെ വേദിയാണ് ഓണത്തല്ല്. തറക്ക് രണ്ടുവശത്തുമായി തല്ലുകാര്‍ അഭിമുഖമായി അണിനിരക്കും. അങ്കത്തട്ടില്‍ ആയുധമില്ലാതെ രണ്ടുപേര്‍ ഉടുത്തുകെട്ടി പരസ്പരം തല്ലുകയും തടുത്ത് തല്ലുകൊള്ളാതിരിക്കുകയും ചെയ്യുന്നു. ഉടുമുണ്ട് തറ്റുടുത്ത് രണ്ടാംമുണ്ട് അരയില്‍ കെട്ടമുറുക്കിയുമാണ് തല്ലിന് ഇറങ്ങുന്നത്.  ആര്‍പ്പുവിളിയും അട്ടഹാസവും കഴിഞ്ഞ് ഒരാള്‍ കളത്തിലിറങ്ങും.  എതിര്‍ചേരിയിലെ കാഴ്ചയില്‍ തുല്യനെന്ന് തോന്നിക്കുന്ന മറ്റൊരാള്‍ കളരിയിലിറങ്ങി തല്ല് ആരംഭിക്കും
ഓണത്തല്ല് 
കൈ നിവര്‍ത്തി  കൈത്തലം പരത്തി മാത്രമേ അടിയും തടയും  പാടുള്ളൂ.  മുഷടിചുരുട്ടി ഇടിക്കുക, കാല്‍ വാരുകയോ പിടിക്കുകയോ ചെയ്യുക, ചവിട്ടുക, കെട്ടിപ്പിടിക്കുക എന്നിവ ചെയ്താല്‍ കളിക്കളത്തില്‍ നിന്ന് പുറത്താകും.  പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ഈ വിനോദം ഇപ്പോഴും   ഓണമത്സരങ്ങളില്‍ പ്രധാനപ്പെട്ട ഇനമാണ്. സ്വന്തം ദേഹത്ത്‌ എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം തല്ലി ജയിച്ച കാവശ്ശേരി ഗോപാലൻ നായരും കടമ്പൂർ അച്ചുമൂത്താനും ഒക്കെ ഓണതല്ലിലെ " സൂപ്പര്‍ താരങ്ങളാണ്. കടമ്പൂർ അച്ചുമൂത്താന്‍ ആദ്യമായി പരാജയമറിഞ്ഞത്‌ അമ്പത്തഞ്ചാമത്തെ വയസ്സിൽ കാമശ്ശേരി ഗോപാലൻ നായരോടാണ്‌. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു.
തുമ്പിതുള്ളല്‍
ഓണകാലത്ത് സ്ത്രീകള്‍ മാത്രം കളിക്കുന്ന ഒരു കളിയാണ് തുമ്പിതുള്ളല്‍എല്ലാവരും വട്ടത്തില്‍ ഇരുന്ന് നടുവില്‍ ഒരു കുട്ടിയെ " തുമ്പി " എന്ന സങ്കല്‍പ്പത്തില്‍ ഇരുത്തി ആ കുട്ടിയുടെ തലയില്‍ കൂടി മുണ്ട് ഇട്ട് മൂടുന്നു . പുറത്ത്‌ നടക്കുന്ന ഒന്നും തന്നെ തുമ്പി കാണാതിരിക്കാനാണ്‌ ഇങ്ങനെ തല മൂടിയിട്ടിരിക്കുന്നത് . അതിനു ശേഷം കൂട്ടത്തിലിരിക്കുന്ന ഒരാള്‍ തുമ്പിയെ തുള്ളിക്കാനുള്ള പാട്ട് പാടും
"ഒന്നാം കണ്ടം ചെറുകണ്ടം കൊയ്യുമ്പോള്‍ 
എവിടേക്ക് പോയെന്റെ തുമ്പിമാരെ
ഞാനും എന്‍ മക്കളും പേരകിടാങ്ങളും 
പുവ്വാ തലപ്പിളി തുമ്പി ഉറയാന്‍"
രണ്ടാം കണ്ടം, മൂന്നാം കണ്ടം എന്നിങ്ങനെ   പത്തു വരെ പാടുന്നതാണ് തുമ്പിയെ തുള്ളിക്കാന്‍ പാടുന്നപാട്ട്.കൈകൊട്ടിന്റെയും പാട്ടിന്റെയും താളം മുറുകുമ്പോള്‍ തുമ്പി തുള്ളാന്‍ തുടങ്ങും . ആ സമയത്ത്‌ തുമ്പിയുടെ തലയില്‍ കൂടി ഇട്ട മുണ്ട് എടുത്തു മാറ്റുകയും മുടി അഴിച്ച് വിടര്‍ത്തിയിടുകയും ചെയ്യുന്നു . ഏകദ്ദേശം മൂന്നോ നാലോ തരത്തിലുള്ള പാട്ടുകള്‍ പാടി കഴിയുമ്പോഴേക്കും തുമ്പി തുള്ളി തുള്ളി തളര്‍ന്നു വീഴും . തുള്ളിയ തുമ്പിയെ ഉണര്‍ത്തുന്നതിന് വേണ്ടിയുള്ള പാട്ടാണ് അടുത്തത്‌ . ഈ പാട്ട് പാടുന്നവര്‍ക്ക് തെറ്റാതെ ആദ്യം മുതല്‍ അവസാനം വരെ പാടാന്‍ അറിഞ്ഞിരിക്കണം . അല്ലാത്ത പക്ഷം പ്രകോപിതയായി തുമ്പി എഴുന്നേറ്റ് ഓടും. അതുകൊണ്ട് തന്നെ ഈ പാട്ട് തുമ്പിയുടെ ചെവിയിലാണത്രെ പാടുന്നത് . 
" ഒന്നാം മോതിരം കല്ലച്ച മോതിരം
കലക്കി തെളിച്ചിട്ടും കല്ലിലെറിഞ്ഞിട്ടും
ഞാനോന്നറിഞ്ഞില്ല തുമ്പിമാരെ."
രണ്ടാം  മോതിരം , മൂന്നാം  മോതിരം എന്നിങ്ങനെ   പത്തു വരെ പാടുന്നതാണ് തുമ്പിയെ ഉണര്‍ത്തുന്നതിന് വേണ്ടിയുള്ള പാട്ട് ഈ പാട്ട് പാടി തീരുമ്പോഴേക്കും തുമ്പി തനിയെ ഉണരാന്‍ തുടങ്ങും . പിന്നീട് അടുത്ത കുട്ടിയെ തുമ്പിയാക്കി ഇരുത്തി കളി വീണ്ടും തുടരുന്നു
 ************************************************
നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.

നന്ദി, പോയ് വരിക വരുമാണ്ടിലും
നിഴലായ് വെളിച്ചമായ്
കണ്ണീരായ്ക്കനിവായി
മൃതിയായിജ്ജനിയായി
പലമട്ടിലാടിയും അണിയറ പൂകിയും
പിന്നെയും പുതുമോടി തേടിയും
അരിമയായറിവായി നറുമിഴിവിടര്‍ത്തി നീ
വരുമാണ്ടിലും വരിക
പരിണാമചക്രസ്ഥനായ് നറും
വെളിവായി ഞാനിങ്ങു കാത്തുനില്ക്കാം.
ഒടുവിലെന്നൂഴമണഞ്ഞാല്‍
ഒരു തുള്ളി വെണ്മയായ്
നിന്‍ വെളിച്ചക്കടലില്‍ ഞാനലിയാം:
നന്ദി, തിരുവോണമേ നന്ദി,
പോയ് വരിക വരുമാണ്ടിലും,
നന്ദി, തിരുവോണമേ നന്ദി!