Saturday, November 16, 2013

മനസ്സാക്ഷി തടവില്‍

ചോരയുടെ കടലുകള്‍ക്ക് പോലും സത്യത്തെ മുക്കിക്കൊല്ലാന്‍ കഴിയില്ല
                                                                                                                      -അമ്മ, മാക്സിം ഗോര്‍ക്കി


മാസങ്ങള്‍ നീണ്ടുനിന്ന പീഡനങ്ങള്‍ക്കും അതിനെതിരെയുള്ള അതിജീവന സമരത്തിനും ഒടുവില്‍ സോണി സോഢി(സോണി സോരി)യ്ക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. നക്സലൈറ്റ് എന്ന് മുദ്രകുത്തി ഭരണകൂടവും പോലീസും ഒരുപോലെ വേട്ടയാടിയ സോണി സോഢിയ്ക്ക് ഇന്ത്യയുടെ പരമോന്നത നീതിപീഠം നല്‍കിയ ഈ ഇടക്കാല ജാമ്യം , ജനാധിപത്യ സ്ഥാപനങ്ങളില്‍ നിന്ന് വൈകിയാണെങ്കിലും സാധാരണ ജനങ്ങള്‍ക്ക് 'നീതി' ലഭിക്കും എന്ന പ്രതീക്ഷ നില നിര്‍ത്താന്‍ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളെയും പ്രേരിപ്പിക്കുന്നുണ്ട്. ഛത്തീസ്‌ ഗഢില്‍ നക്സലൈറ്റ് 'ഭീകരത' യും 'വികസനവും' പ്രധാന പ്രചരണായുധം ആയ ഒരു നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെയാണ് ഇത്തരമൊരു വിധി പുറത്തു വന്നത് എന്നത് കൌതുകമുണര്‍ത്തുന്ന ഒരു സംഗതിയാണ്. സോണി സോഢി 'കുറ്റ'വിമുക്തയായിട്ടൊന്നുമില്ല, എങ്കിലും ഈ വിധിയുടെ പ്രാധാന്യം തള്ളിക്കളയാന്‍ കഴിയില്ല.

സോണി സോഢി
സ്വാതന്ത്ര്യത്തിനു ശേഷമുള്ള അറുപത്തിയാറ് വര്‍ഷങ്ങളില്‍ വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും കടന്നാക്രമണങ്ങളെ അതിജീവിച്ചുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യം മുന്നോട്ടു കുതിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവര്‍ ആണ് നമ്മള്‍. എന്നാല്‍ ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ രാഷ്ട്രത്തില്‍ തന്നെയാണ് സോണി സോഢിയും ജീവിക്കുന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഛത്തിസ്ഗഢിലെ ബഡേ ബദ്മയില്‍ 1975ലാണ് സോണി സോഢി ജനിച്ചത്. ഛത്തീസ്‌ ഗഢിലെ ദണ്ഡേവാഡ ജില്ലയില്‍ സമേലി ഗ്രാമത്തില്‍ ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന ഒരു പ്രൈമറി സ്കൂള്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു സോണി; ഭര്‍ത്താവ് അനില്‍ ബൊലേറോ ജീപ്പ് ഡ്രൈവറും. മാവോയിസ്റുകളെയോ, പോലീസിനെയോ ആശ്രയിച്ചുമാത്രം ജീവിക്കാന്‍ കഴിയുന്ന നിരക്ഷരരും നിശബ്ദരും നിസ്സഹായരും ആയ ഛത്തിസ് ഗഢിലെ അനേകായിരം ആദിവാസികളില്‍ നിന്നും വ്യത്യസ്തമാണ് സോണി സോഢിയുടെ പശ്ചാത്തലം. രാഷ്ട്രീയത്തില്‍ സജീവമായ ഒരു കുടുംബമാണ് സോണിയുടേത്. അവരുടെ പിതാവ് മദ്രു റാം സോഢി പതിനഞ്ച് വര്‍ഷം പഞ്ചായത്ത് സര്‍പഞ്ച് ആയിരുന്നു. സോണിയുടെ അമ്മാവന്‍ മുന്‍ സി.പി.ഐ, എം. എല്‍. എ ആണ്. അവരുടെ മൂത്ത സഹോദരന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. സോണിയുടെ അനന്തിരവന്‍ ലിംഗാ കൊഡോപ്പി പത്രപ്രവര്‍ത്തകന്‍ ആണ്. ആശയ പ്രചാരണത്തിന് ഉള്ള ആയുധം എന്ന നിലയ്ക്കാണ്  അദ്ദേഹം പത്രപ്രവര്‍ത്തനം തെരഞ്ഞെടുത്തത് .

ലിംഗാ കൊഡോപ്പി
പോലീസിന്റെ എജന്റുമാരും ഇന്‍ഫോര്‍മര്‍മാരും ആകാതെയും, മാവോയിസ്റുകളുടെ അനുഭാവികള്‍ ആകാതെയും ആദിവാസിജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക എന്ന നിലപാട് സ്വീകരിച്ചവരാണ് സോണിയും കുടുംബാംഗങ്ങളും. ആദിവാസികള്‍ക്ക് തുല്യമായ പൌരാവകാശങ്ങളും, നിയമവാഴ്ചയും, ഭരണഘടനാപരമായ അവകാശങ്ങളും നേടിയെടുക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു അവരുടെ സമരങ്ങള്‍ . കരാറുകാരുടെയും, രാഷ്ട്രീയക്കാരുടെയും , പോലീസിന്റെയും, മാവോയിസ്റുകളുടെയും പിടിയില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും തങ്ങളുടെ വീടും പുരയിടവും സ്വതന്ത്രമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ആദിവാസിത്തൊഴിലാളികളുടെ മിനിമം കൂലി 60 ല്‍ നിന്ന് 120 ആക്കി ഉയര്‍ത്താന്‍ അവര്‍ സമരം ചെയ്തു. ഖനിത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും അവര്‍ പോരാടി . മാവോയിസ്റുകളെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ നടത്തിയ ‘കാട് വെട്ടിത്തെളിക്കല്‍’ (“jungle clearing” ) പദ്ധതിയുടെ പേരില്‍ അനധികൃതമായ തേക്ക് വ്യാപാരത്തിലൂടെ ഉന്നത പോലീസുദ്യോഗസ്ഥന്മാര്‍ വന്‍തുകകള്‍ കൈക്കലാക്കുന്നതിനെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരേ പോലെ പോലീസിന്റെയും മാവോയിസ്റ്റുകളുടെയും ശ്രദ്ധയാകര്‍ഷിച്ചു. തങ്ങളുടെ കൂടെ ചേരാന്‍ ലിംഗയോട് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതു നിരസിച്ചു. മാവോയിസ്റ്റ്  രീതികളെയും , അവര്‍ മൂലം  ആദിവാസികള്‍ക്ക്  ഉണ്ടാകുന്ന  ബുദ്ധിമുട്ടുകളെയും  വിമർശിച്ചു കൊണ്ട് ലിംഗാ ഒരിക്കല്‍ ഗണേഷ റാം ഉകെയ് എന്ന പ്രമുഖ മാവോയിസ്റ്റ്  നേതാവിന് കത്തെഴുതുകയുണ്ടായി. മുഴുവന്‍ സമയ പോലീസ് ഇന്‍ഫോര്‍മേഴ്സ് ആകാന്‍ പോലീസും സോണിയുടെയും ലിംഗായുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഈ രണ്ടു കൂട്ടരുടെയും സ്വാധീനത്തില്‍ പെടാതെ ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സോനിയും ലിംഗായും നടത്തുന്ന സമരങ്ങള്‍ അവര്‍ക്ക് പൊതു ജനങ്ങള്‍ക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു. പ്രാദേശിക കോണ്‍ഗ്രസ് നേതാവും,കരാറുകാരനു പോലീസുമായി അടുത്ത ബന്ധവുമുള്ള താക്കൂര്‍ അവ്ദേശ് ഗൌതം ഇതോടെ അവരുടെ ശത്രുവായിമാറി . സ്കൂള്‍ പണിയാനുള്ള കരാര്‍ സോണി സ്വന്തം നിലയ്ക്ക് നേടിയത് അവ്ദേശ് ഗൌതത്തെ ചൊടിപ്പിച്ചു. കരാറുകാരനായ അവ്ദേശ് ഗൌതത്തിനെതിരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 2010 ജൂലൈയില്‍ സോണി, ഭര്‍ത്താവ്‌ അനില്‍, അനന്തിരവന്‍ ലിംഗാ കൊഡോപ്പി എന്നിവരെയും പ്രതി ചേര്‍ത്ത് കേസ്‌ ഫയല്‍ ചെയ്തു. അനിലിനെ ജയിലില്‍ അടച്ചു. ഈ സമയത്ത് സോണിയുടെ പിതാവ് പോലീസിനു വിവരം ചോര്‍ത്തുന്നു എന്നാരോപിച്ച് മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കുകളോടെ ആശുപത്രിയിലായിരുന്നു...!

സോണിയെയും ലിംഗായെയും വെറുതെ വിടാന്‍ പോലിസ്‌ ഒരുക്കമായിരുന്നില്ല.
2011 സെപ്റ്റംബര്‍ ഒമ്പതിന് പത്രങ്ങളില്‍ ഇങ്ങനെ ഒരു വാര്‍ത്ത വന്നു.
‘ദന്തേവാഡയില്‍ വെച്ച് ലിംഗാ കൊഡോപ്പി എന്ന മാവോയിസ്റ്റിന് 15 ലക്ഷം രൂപ ‘സംരക്ഷണത്തിനുള്ള വേതന’ (protection money)മായി കൊടുക്കുന്നതിനിടെ എസ്സാര്‍ ഗ്രൂപ്പ് കോണ്‍ട്രാക്ടറായ ബി. കെ. ലാലയെ പോലീസ് കൈയോടെ പിടികൂടി. ലിംഗാ കൊഡോപ്പിയും ഉടന്‍ അറസ്റ് ചെയ്യപ്പെട്ടു. ഈ കൈമാറ്റത്തിലെ മൂന്നാമത്തെ പങ്കാളിയായ സോണി സോഢി രക്ഷപ്പെട്ടു.’എന്നാല്‍ പോലിസ്‌ ഭാഷ്യം അതേപോലെ വാര്‍ത്തയായി നല്‍കുകയാണ് പത്രങ്ങള്‍ ചെയ്തത്. സത്യം ഇതായിരുന്നില്ല . ലിംഗാ യെയും സോണിയെയും കുടുക്കാനായി പോലിസ്‌ നടത്തിയ ആസൂത്രിത നാടകമായിരുന്നു ഇതെന്ന് പിന്നീട് 'തെഹല്‍ക്ക' നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ലാലയെയും, ലിംഗയേയും അവരവരുടെ വീടുകളില്‍ നിന്നാണ് അറസ്റ് ചെയ്തതെന്നും പണം ലാലയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതാണെന്നും മങ്കട് എന്ന പോലിസ് കാരൻ തെഹല്‍ക്ക ടേപ്പില്‍ തുറന്നുസമ്മതിക്കുന്നുണ്ട്.



 

ഛത്തിസ് ഗഢ് പോലീസിനു പിടികൊടുക്കാതെ രോഗിയായ ഒരു സ്ത്രീയുടെ വേഷത്തില്‍ സോണി ഡല്‍ഹിയിലേക്ക്‌ യാത്ര തിരിച്ചു . നിരപരാധിയായ തന്നെ ഛത്തിസ് ഗഢ് പോലീസ് വേട്ടയാടുന്ന കഥ പുറംലോകത്തെ അറിയിക്കുക എന്നതായിരുന്നു ലക്‌ഷ്യം. സെപ്റ്റംബര്‍ 11ന് യാത്ര തിരിക്കുമ്പോള്‍ തന്നെ അവര്‍ തെഹല്‍ക്ക ലേഖിക തുഷ മിത്തലുമായി അവര്‍ ബന്ധപ്പെട്ടിരുന്നു. 'തെഹല്‍ക്ക 'യിലൂടെയാണ് സോണിയുടെ കഥ പുറത്തു വരുന്നത്. സോണി യെ 2011 ഒക്ടോബര്‍ നാലിന് ഡല്‍ഹി പോലിസ്‌ അറസ്റ്റ്‌ചെയ്തു. സോണിക്കെതിരെ ചുമത്തിയ കേസില്‍ ഒരു തരിമ്പു പോലും വാസ്തവമില്ലെന്നും അവരുടെ അടുത്തു നിന്ന് പുതിയ വിവരങ്ങള്‍ ഒന്നും ലഭിക്കാനില്ലെന്നും വ്യക്തമായ അറിവുണ്ടായിട്ടും സോണി നേരിട്ടത് നീചവും മനുഷ്യത്വരഹിതവുമായ പീഡനമുറകളായിരുന്നു. അവരെ ഷോക്കടിപ്പിക്കുകയും , നഗ്നയാക്കി മര്‍ദ്ദിക്കുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു.

സോണിക്കു മേല്‍ ഛത്തിസ്ഗഢ് പോലീസ് നടത്തിയ ഭീകരമായ ലൈംഗികാതിക്രമങ്ങള്‍ മനുഷ്യാവകാശപ്രവര്‍ത്തകരാണ്  സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. സോണിയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'തെഹല്‍ക്ക" വലിയ പ്രചാരണ പരിപാടി ആരംഭിച്ചു. സോണിയെ വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ വൈദ്യപരിശോധനയില്‍ യാതൊരുവിധ അസ്വാഭാവികതയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന റിപ്പോര്‍ട്ടാണ് ഛത്തിസ് ഗഢ് സര്‍ക്കാര്‍ നല്‍കിയത്. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സോണി മനുഷ്യത്വരഹിതമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. അവരുടെ ജനനേന്ദ്രിയത്തില്‍ നിന്നും, ശരീരാന്തര്‍ഭാഗത്തു നിന്നും കല്ലുകള്‍ നീക്കം ചെയ്യേണ്ടിവന്നു. ഇതിനുശേഷവും സോണിയെ ദണ്ഡേവാഡയിലെ ഛത്തിസ്ഗഢ് പോലീസ് കസ്റഡിയിലേക്ക് വിട്ടുകൊടുക്കാനാണ് കോടതി തീരുമാനിച്ചത്.........! സോണിയെ ആക്രമിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണമോ നടപടിയോ ഒന്നുമുണ്ടായില്ല. മാത്രമല്ല സോണിയെ പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ എസ്.പി അങ്കിത് ഗാര്‍ഗിനെ 2012 ജനവരിയില്‍ രാഷ്ട്രപതിയയുടെ പൊലീസ് മെഡല്‍ നല്‍കിയാണ് ആദരിച്ചത്.



ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സോണിയ്ക്ക് പിന്തുണയുമായി എത്തി . ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ അവരെ വിശേഷിപ്പിച്ചത് ‘മനസ്സാക്ഷിയുടെ തടവുകാരി’( a prisoner of conscience) എന്നാണ്. എങ്കിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു അവര്‍ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട തടവുകാരി ആയിരുന്നു. അവര്‍ക്കെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ 'ഗൌരവം' കണക്കിലെടുത്ത്കൊണ്ട് സോണിയും ലിംഗയും സമര്‍പ്പിച്ച ജാമ്യാപേക്ഷ 2013ജൂലൈ 13നു ഛത്തിസ് ഗഢ് ഹൈക്കോടതി തള്ളിക്കളഞ്ഞു. മാവോയിസ്റ്റ്‌ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തിരുന്ന സോണിയുടെ ഭര്‍ത്താവ് അനില്‍ ഏതാണ്ട് മൂന്ന് വര്‍ഷത്തോളം നീണ്ട ജയില്‍ വാസത്തിനുശേഷം 2013 മെയ്‌ ഒന്നിന് എല്ലാ കേസുകളില്‍ നിന്നും കുറ്റ വിമുക്തനാക്കപ്പെട്ടു. പീഡനങ്ങളുടെ നീക്കിയിരിപ്പുമായി അവശനായി  ജീവിതം തുടര്‍ന്ന അദ്ദേഹം 2013 ആഗസ്ത് രണ്ടിന് മരണമടഞ്ഞു. ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ സോണിക്ക് സാധിച്ചില്ല. ഇതിനിടെ സോണിക്ക് എതിരെ നേരത്തെ ചുമത്തിയ കേസുകളില്‍ - 2010ല്‍എസ്സാര്‍ ഗ്രൂപ്പിന്റെ വാഹനങ്ങള്‍ക്കുനേരെ വെടിവെച്ചു , കോണ്‍ഗ്രസ്സ് നേതാവ്` അവ്ദേശ് ഗൌതത്തെ ആക്രമിച്ചു തുടങ്ങിയവയില്‍ - എല്ലാം കോടതി കുറ്റവിമുക്തയാക്കി എന്നതും ശ്രദ്ധേയമായ കാര്യമാണ്. സോണിക്ക് ജാമ്യം ഇപ്പോള്‍ അനുവദിച്ചുവെങ്കിലും ഡല്‍ഹി വിടാനോ ഛത്തിസ്ഗഢ് ല്‍ പോകാനോ കഴിയില്ല. കേസില്‍ വാദം ഇപ്പോഴും തുടരുന്നു. പോരാട്ടങ്ങള്‍ അവസാനിക്കാറായിട്ടില്ല എന്നര്‍ത്ഥം .

ഇന്ത്യയില്‍ നിലവിലുള്ള ഭരണഘടന അംഗീകരിച്ചിട്ടുള്ള പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനം ആണ് സോണിയുടെ കാര്യത്തില്‍ നടന്നിട്ടുള്ളത്. സ്ത്രീകളെ അറസ്റ്റുചെയ്യാനും ചോദ്യം ചെയ്യാനും വനിതാപോലീസിന്റെ സാന്നിധ്യം വേണമെന്ന പ്രാഥമിക അവകാശം മുതല്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ശേഷമുള്ള ചികിത്സാ നിഷേധം വരെ ഇത് നീളുന്നു. ലൈംഗിക അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം എന്ന് നിര്‍ദേശിക്കുന്ന നിയമങ്ങളുണ്ട് നമുക്ക്‌, എന്നാല്‍ ഭരണകൂടം തന്നെ നടത്തുന്ന ഇത്തരം പീഡനങ്ങള്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക.  ഭരണഘടന ഉറപ്പു നല്‍കുന്നപൌരന്‍റെ മൌലിക അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഭരണകൂടത്തിന് ധൈര്യം കൊടുക്കുന്നത് എന്താണ്? ഛത്തീസ്‌ ഗഢിലെ ഭരണകക്ഷിയായ ബി ജെ പി യോ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസോ സോണിയുടെ പ്രശ്നം കണ്ടതായിപ്പോലും നടിച്ചില്ല. മാധ്യമങ്ങള്‍ ആകട്ടെ ഒരു 'മാവോയോസ്റ്റ്‌' നു വേണ്ടി സംസാരിക്കാന്‍ ഒരുക്കമായിരുന്നില്ല. ഒരാളെ 'ഭീകരവാദി' എന്നോ 'തീവ്രവാദി' എന്നോ മുദ്രകുത്തിയാല്‍ വേട്ടയാടല്‍ എളുപ്പമാകുന്നു.പിന്നെ സമൂഹം അയാളുടെ ദീന രോദനങ്ങള്‍ക്ക് പോലും ചെവി കൊടുക്കില്ല. അങ്ങനെയാണല്ലോ നമുക്കിടയില്‍ ഇശ്രത്‌ ജഹാനും സൊറാബുദ്ദിന്‍ ഷേഖും ഒക്കെ കൊല്ലപ്പെടുന്നതും.

സോണിയുടേത്‌ തീര്‍ച്ചയായും ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഭരണകൂടത്തിന്‍റെ, കോര്‍പ്പറേറ്റ്കളുടെ, സൈന്യത്തിന്‍റെ പീഡനങ്ങളില്‍ പുറം ലോകമറിയാതെ മരിച്ചു മണ്ണടിഞ്ഞുപോകുന്ന ഒരുപാട് 'സോണിമാര്‍' നമുക്കിടയില്‍ ഉണ്ട്. ഫേസ്‌ ബുക്ക്‌ ചുവരുകളിലും, സ്പോണ്‍സേഡ് സിവില്‍ സൊസൈറ്റി പ്രതിഷേധങ്ങളിലും വാചാലമാകുമ്പോള്‍ ഇടയ്ക്കൊക്കെയെങ്കിലും ഓര്‍മിക്കുക, ഇവരും മജ്ജയും മാംസവും ആത്മാഭിമാനവും ഉള്ള മനുഷ്യരാണെന്ന്.... കാരണം  സത്യം പുറത്തു കൊണ്ട് വരാന്‍ ഇന്ന് വലിയ പോരാട്ടങ്ങള്‍ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു..!

കടപ്പാട് /റഫറന്‍സ്:

1.The inconvenient truth of soni sori | Tehelka.com
2.http://archive.tehelka.com/story_main52.asp?filename=Ws020512Chhattisgarh.asp
3.http://archive.tehelka.com/story_main52.asp?filename=Ne070412Government.asp
4.Soni Sori’s husband, Anil Futane, passes away | Tehelka.com
5.Indian State honours monster – Justice for #SoniSori #Vaw | kracktivist
6.Tribal activist Soni Sori, accused of having links with Maoists, released from jail | NDTV.com
7.Stand up for Soni Sori | "Giving electric shocks, stripping me naked, shoving stones inside me – is this going to solve the Naxal problem?" – Soni in a letter to the Chief Justice of the Supreme Court
8SC notice to Chhattisgarh on Soni Sori bail plea - Kractivism
9.ചോര കലങ്ങിയ രണ്ട് കത്തുകള്‍ക്കിടയില്‍ സോനി സോരിയുടെ ജീവിതം | Nalamidam
10.RELEASE SONI SORI AND LINGARAM KODOPI - Amnesty India

Saturday, October 19, 2013

'വിഡ്ഢി'കളുടെ സ്വര്ണം


ഉദ്വേഗ ജനകമായ സംഭവങ്ങൾ നിറഞ്ഞ നിധിവേട്ടയുടെ കഥകൾ നമ്മുടെ കുട്ടിക്കാലത്തെ ഹരം കൊള്ളിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്തുള്ള നിധിയെക്കുറിച്ച് പഴയ താളിയോലക്കെട്ടുകളിലോ , അല്ലെങ്കിൽ വല്ല തകിടിലോ , അതുമല്ലെങ്കിൽ സ്വപ്നത്തിൽ നിന്നോ മറ്റോ കിട്ടുന്ന വിവരം അനുസരിച്ചു ഒരു കൂട്ടം ആൾക്കാർ നിധി വേട്ട ആരംഭിക്കുന്നു . പിന്നീടു ഉദ്വേഗ ജനകമായ സംഭവ ങ്ങൾ ആണ്. ഒടുവിൽ നിധി കണ്ടെത്തുന്നതിൽ / അല്ലെങ്കിൽ എല്ലാവരുടെയും മരണത്തിൽ കഥ അവസാനിക്കും... ഇത് പഴങ്കഥ . നൂറ്റാണ്ടുകളുടെ ശാസ്ത്ര പാരമ്പര്യം അവകാശപ്പെടുന്ന , സാങ്കേതിക വിദ്യയിൽ മുൻപിൽ നില്ക്കുന്നുവെന്ന് അഭിമാനം കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ സര്ക്കാര് ചിലവിൽ ഇങ്ങനെ ഒരു നിധിവേട്ട നടക്കുന്നു എന്ന് കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നും ...!!!

സംഭവ സ്ഥലത്ത് തടിച്ചു കൂടിയ മാധ്യമങ്ങൾ
ഉത്തർപ്രദേശിൽ ലഖ്നൌവിൽ നിന്ന് ഏതാണ്ട് നൂറു കിലോമീറ്റർ അകലെ ഉന്നോ ( Unnao) ജില്ലയിലെ Duandia Kheda ഗ്രാമത്തിലാണ് സംഭവം.ഇവിടെ ഭൂമിക്കടിയിൽ ഉണ്ടെന്നു പറയപ്പെടുന്ന ആയിരം ടണ്‍ സ്വർണ്ണത്തിനു വേണ്ടി യുള്ള ഉത്ഖനനം ആര്ക്കിയോളജിസ്ടുകളും ,ജിയോലജിസ്ടുകളും അടങ്ങുന്ന സംഘം ആരംഭിച്ചു കഴിഞ്ഞു. ഖനനത്തിന് പ്രേരിപ്പിച്ചതോ പ്രദേശത്തെ ഒരു സന്യാസിയായ ശോഭന്‍ സര്‍ക്കാരിനുണ്ടായി എന്ന് പറയപ്പെടുന്ന ഒരു സ്വപ്നത്തിൻറെ അടിസ്ഥാനത്തിലും .!!

ചരണ്‍ ദാസ്‌ മഹന്ദ്‌
1857 ല്‍ ബ്രിട്ടീഷ് കാര്ക്കെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ മരണപ്പെട്ട രാജാവ് റാവു റാം ബക്ഷ് സിംഗിൻറെ ആത്മാവ് തൻറെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു എന്നും അദ്ദേഹത്തിൻറെ കോട്ടയുടെ അടിയിൽ 1000 ടണ്‍ സ്വര്‍ണംഉണ്ടെന്നും അപകടത്തിലായിരിക്കുന്ന ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ രക്ഷിക്കാൻ ഈ സ്വർണ്ണം ഉപയോഗിക്കണം എന്നും രാജാവ് ആവശ്യപ്പെട്ടു എന്നുമാണ് ശോഭന്‍ സര്‍ക്കാരിൻറെ വാദം . സ്വപ്നത്തിൻറെ വിവരം പലരോടും പറഞ്ഞുവെങ്കിലും കേട്ടവർ കേട്ടവർ അത് പുച്ഛിച്ച് തള്ളിയത്രേ. സ്വപ്നത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് കത്തയച്ചു.  സംഭവം അന്വേഷിക്കാൻ  കേന്ദ്രം ജില്ലാ  മജിസ്ട്രേറ്റ്നെ നിയോഗിച്ചു. കേന്ദ്രമന്ത്രി ചരണ്‍ ദാസ്‌ മഹന്ദ്‌ ഈ സ്ഥലം സന്ദർശിച്ചു. അദ്ദേഹത്തിൻറെ നിര്‍ദേശപ്രകാരമാണ്‌ നിധിവേട്ടയ്‌ക്ക്‌ അരങ്ങൊരുങ്ങിയത് . ആർക്കിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യയും ജിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യയും സംഭവ സ്ഥലത്തെത്തി "പരീക്ഷണങ്ങൾ " നടത്തി. പരീക്ഷണങ്ങളിൽ നിന്ന് സ്ഥലത്ത് 15-20 മീറ്റർ ആഴത്തിൽ ലോഹ സാന്നിധ്യമുണ്ടെന്ന് സംശയം തോന്നിയത്രേ. എന്തായാലും ഖനനം പുരോഗമിക്കുകയാണ്.

സംഭവം വിവാദമായതോടെ വിദേശ മാധ്യമങ്ങൾ അടക്കം സംഭവ സ്ഥലത്തേക്ക് ഒഴുകി എത്തുകയാണ്. ഖനനത്തിന് പിന്തുണയുമായി കോണ്ഗ്രസ് വക്താവ് രേണുക ചൗധരി രംഗത്ത് വന്നു. സ്വിസ് ബാങ്കിലുള്ള ബ്ലാക്ക് മണി പുറത്തു കൊണ്ടുവരാതെ ഖനനം ചെയ്തത് കൊണ്ട് കാര്യമില്ല എന്ന് നരേന്ദ്രമോഡിയും അഭിപ്രായം പാസാക്കി. എന്നാൽ വ്യക്തമായ സൂചനകൾ ഇല്ലാതെ ഇത്തരമൊരു പ്രവര്ത്തിക്കിറങ്ങിയതിന്റെ അശാസ്ത്രീയതയെയോ പൊതു ഖജനാവ് ഇത്തരത്തിൽ ധൂര്ത്തടിക്കുന്നതിനെയോ വിമർ ശിക്കാൻ ആരും ഇതുവരെ മുൻപോട്ടു വന്നിട്ടില്ല എന്നത് കൗതുകകരം തന്നെ .

ഉത്ഖനനം കൊണ്ട് സ്റ്റേറ്റ് നു ഉപയോഗമുണ്ടായാൽ -അതായത് സ്വർണ്ണം കിട്ടിയാൽ -അത് നല്ലതല്ലേ എന്നതാണ് ഒരു പ്രധാന വാദം. ഇത് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് "ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുന്ടെന്കിലോ " എന്ന് പറയുന്ന സലിം കുമാർ കഥാപാത്രത്തെയാണ് .

നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നത് ഒരു സത്യമാണ് .രൂപയുടെ മൂല്യത്തകര്‍ച്ച ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കുകയാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി നിയന്ത്രിക്കേണ്ടതുണ്ട്. മാത്രവുമല്ല, രാജ്യത്ത് പലയിടത്തായി കെട്ടിക്കിടക്കുന്ന സ്വര്‍ണം രാജ്യപുരോഗതിക്കാ യി ഉപയോഗിക്കാന്‍ വിശ്വാസയോഗ്യവും ആകര്‍ഷണീയവുമായ പരിപാടികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നതും വസ്തുതയാണ് . എന്നാൽ ഇതുപോലെയൊരു ഉത്ഖനനം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒറ്റമൂലിയായി മാറും എന്ന് കരുതുന്നതിനു പിന്നിലെ സാംഗത്യം എന്താണ്? ആഭ്യന്തര ഉല്‍പ്പാദനം, തൊഴില്‍, വരുമാനം എന്നിവ വര്‍ധിപ്പിച്ച് സമ്പദ്ഘടനയെ ശക്തിപ്പെടുത്തുക ,തദ്ദേശീയ ക്രൂഡ് ഓയിൽ ഉല്‍പ്പാദനവും സംസ്കരണവും പൊതുമേഖലയില്‍ ശക്തിപ്പെടുത്തുക , നവലിബറല്‍ പരിഷ്കാരങ്ങളില്‍ നിന്ന് വേറിട്ട്‌ കാര്‍ഷികവികസനം, വ്യാവസായിക വളര്‍ച്ച, പശ്ചാത്തല വികസനം, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പുതിയ നയപരിപാടികൾ ആവിഷ്കരിക്കുക എന്നിങ്ങനെയുള്ള നിരവധി പ്രതിരോധ നടപടികൾ സ്വീകരിക്കാത്തിടത്തോളം കാലം ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയുമോ ?

ശാസ്ത്രനേട്ടങ്ങളുടെ തണലിലാണ് ഇന്ന് നാം ജീവിക്കുന്നത് . നിത്യജീവിതത്തിൽ ശാസ്ത്രം സ്വാധീനംചെലുത്താത്ത മേഖലകൾ ഇല്ല എന്ന് തന്നെ പറയാം . എങ്കിലും പുതിയ സാമൂഹിക സാമ്പത്തിക നയ സമീപനങ്ങളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ വലിയൊരു വിഭാഗം ജനങ്ങളിൽ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട് . ജീവിതം വലിയൊരു ചോദ്യ ചിഹ്നമായി തോന്നാൻ തുടങ്ങുന്ന സന്ദർഭങ്ങളിൽ പലരും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാറുള്ളത് ജ്യോതിഷവും പ്രശ്നം വെയ്ക്കലും പോലെയുള്ള അശാസ്ത്രീയ മാർഗങ്ങളിലൂടെ യാണ് ,ഇതിപ്പോൾ സർവസാധാരണമായ ഒരു സംഗതിയായിതീർന്നിരിക്കുന്നു..എന്നാൽ ശാസ്ത്രീയമാർഗങ്ങൾക്കും വിശ്വാസങ്ങൾക്കും വലിയ മൂല്യം കൊടുക്കേണ്ടുന്ന മതേതര ജനാധിപത്യ ഗവണ്‍മെന്റുകൾ ഇത്തരം 'കുറുക്കു' വഴികൾ പിന്തുടരുന്നത് അപഹാസ്യമാണ് .

"It shall be the duty of every citizen
‘to develop the scientific temper, humanism and the spirit of inquiry and reform.’"
                                                                                            -Article 51 A(h)- Constitution of India


ബ്രേക്കിംഗ് ന്യൂസ്‌, ഒക്ടോബര്‍ 30


സന്യാസിയുടെ സ്വപ്നദര്‍ശനം അടിസ്ഥാനമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ ഉദ്ഖനനത്തില്‍ സ്വര്‍ണനിക്ഷേപം കണ്ടെത്താനായില്ല. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ രാജാറാം ബക്സ്സിങ് കോട്ടയില്‍ പുരാവസ്തുവകുപ്പ് നടത്തിയ ഖനനം ഒടുവില്‍ നിര്‍ത്തി.ബുദ്ധന്റെ കാലത്തേതെന്നു കരുതപ്പെടുന്ന മണ്‍പാത്രങ്ങളുടെ അവശിഷ്ടം മാത്രമാണ് കിട്ടിയത്. ഇതേത്തുടര്‍ന്നാണ് സ്വര്‍ണഖനനം അവസാനിപ്പിക്കാന്‍ പുരാവസ്തുവകുപ്പ് തീരുമാനിച്ചത്.



Sunday, August 11, 2013

‘സമസ്ഥാന’ങ്ങള്‍ക്ക് വേണ്ടി

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു ശങ്കർ വരച്ച കാർട്ടൂണ്‍ 1953
ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ദല്‍ഹിയില്‍ നടന്ന യു.പി.എ ഏകോപന സമിതി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗങ്ങള്‍ സര്‍ക്കാറിനോട് ഔപചാരികമായി അഭ്യര്‍ഥിച്ചിരിക്കുന്നു. തീരുമാനത്തെ അനുകൂലിച്ചുള്ള ആഘോഷ പ്രകടനങ്ങളും എതിര്‍ത്ത് കൊണ്ടുള്ള പ്രതിഷേധങ്ങളും കൊണ്ട് ആന്ധ്രപ്രദേശ്‌ സംഘര്‍ഷഭരിതമായിരിക്കുന്നു. ആന്ധ്രയിലെ സ്ഥിതിഗതികള്‍ എങ്ങനെ നിയന്ത്രണാതീതമാക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനു കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ട് പുതിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളുടെ ഒരു നീണ്ട നിര തന്നെ ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയില്‍നിന്ന് വിദര്‍ഭ, ബംഗാളില്‍ നിന്ന് ഗൂര്‍ഖാലാന്‍ഡ്, അസമില്‍ നിന്ന് ബോഡോ ലാന്‍ഡ്, അര്‍ബി അംഗ്ലോങ്, നാഗാലാന്‍ഡിലെയും അസമിലെയും പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ദിമാലാന്‍ഡ്, മണിപ്പുരില്‍ കുക്കിലാന്‍ഡ്, മേഘാലയയില്‍ ഗാരോലാന്‍ഡ്, കര്‍ണാടകത്തില്‍ കുടക്, തമിഴ്നാട്ടില്‍ കൊങ്ക്നാട് , ഉത്തര്‍ പ്രദേശില്‍ നിന്ന് അവധ്പ്രദേശ്, പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, പശ്ചിമാഞ്ചല്‍ അല്ലെങ്കില്‍ ഹരിത്പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങള്‍ എന്നിങ്ങനെ പട്ടിക നീളുകയാണ്. പ്രാദേശിക വാദം ഉന്നയിച്ചു കൊണ്ട് അധികാരക്കസേരയിലെക്കുള്ള എളുപ്പവഴി തീര്‍ക്കുക എന്നതു മാത്രമാണോ ഈ സമരങ്ങളുടെ പ്രചോദനം. അതോ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആറു പതിറ്റാണ്ടുകളില്‍ കടന്നു വന്ന പ്രധാന പാതകളില്‍ അവഗണിക്കപ്പെട്ടവരുടെ പ്രതിഷേധങ്ങള്‍ ആണോ ഇതെല്ലാം? വികസനപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഒറ്റമൂലിയാണോ പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം..?

കൊളോണിയല്‍ ചൂഷണത്തിനെതിരെയുള്ള സമരത്തില്‍ പ്രതി സന്ധികളില്‍ അടിപതറാതെ ഓരോ ഇന്ത്യക്കാരനേയും മുന്നോട്ടു നയിച്ചത് നല്ല നാളെയെക്കുറിച്ചുള്ള ഒരു പിടി സ്വപ്നങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ ആദ്യ നാളുകളില്‍ തന്നെ അത് സാധ്യമാക്കിയ മൂല്യങ്ങളെയും മുന്നോട്ടു നയിച്ച സ്വപ്നങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ട് നിര്‍മ്മിച്ച്‌ നിയമമാക്കിയ ഭരണഘടന ഉറപ്പു നല്‍കിയത് എല്ലാ പൌരന്മാര്‍ക്കും തുല്യ സ്വാതന്ത്ര്യവും സമത്വവും നീതിയുമായിരുന്നു.പിന്നീട് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി രൂപികരിക്കപ്പെട്ട പഞ്ച വത്സര പദ്ധതികളും ആസൂത്രണ കമ്മീഷനുകളും സംസാരിച്ചത് വളര്‍ച്ച,വികസനം, പുരോഗതി, സ്വയം പര്യാപ്തത, സമത്വം എന്നിവയെക്കുറിച്ച് തന്നെ ആയിരുന്നു. ( The major goals of Five year plans are Growth, Modernization, Self reliance, Equity). പഞ്ചവത്സര പദ്ധതികളില്‍ ആദ്യ ഒന്‍പതില്‍ അഞ്ചും ലക്‌ഷ്യം വച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചു. തുടര്‍ന്ന് വന്ന പദ്ധതികളിലും ലക്‌ഷ്യം വച്ചിരുന്ന (ഉയര്‍ന്ന)വളര്‍ച്ചാനിരക്ക് ഏറെക്കുറെ കൈവരിക്കാന്‍ കഴിഞ്ഞു. പദ്ധതികളുടെ പ്രധാന ഉദ്ദേശ്യങ്ങള്‍ ആയ വികസനവും പുരോഗതിയും സ്വയം പര്യാപ്തതയും ഏറെക്കുറെ നേടിയെടുത്തു. എന്നാല്‍ വികസനത്തിന്‍റെ സന്തുലിതാവസ്ഥയുടെ കാര്യമാകട്ടെ പുരോഗതിയിലേക്കുള്ള യാത്രയില്‍ നാം നിഷ്കരുണം മറന്നു കളഞ്ഞു.

“ഇന്ത്യ അഥവാ ഭാരതം” സംസ്ഥാനങ്ങളുടെ കൂട്ടായ്മ (union of states) ആയിരിക്കുമെന്ന് ഭരണഘടന നിജപ്പെടുത്തിയിരിക്കുന്നു. സ്വതന്ത്രഭാരതത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതെ തുടർന്ന് ജസ്റ്റിസ് ഫസൽ അലിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പുനർ‌സംഘടനാ കമ്മീഷനെ 1953-ൽ നിയമിച്ചു. ഈ കമ്മിറ്റിയുടെ നിർ‌ദ്ദേശമനുസരിച്ചാണ് 1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർനിർ‌ണ്ണയിച്ച് സംസ്ഥാന പുനർ‌സംഘടനാ നിയമം പാസാക്കപ്പെട്ടത്. അതിനു ശേഷം സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും അതിരുകള്‍ പല തവണ മാറ്റി വരച്ചു. വികസനപരമായ പിന്നോക്കാവസ്ഥ, സാംസ്കാരികവും ഭൂമി ശാസ്ത്രപരവുമായ വ്യത്യാസങ്ങള്‍, അധികാര വിനിയോഗത്തിനുള്ള അസൗകര്യങ്ങള്‍ തുടങ്ങിയ ന്യായീകരണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഒട്ടേറെ പുതിയ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അധികാരവും അതിന്‍റെ അതിര്‍വരമ്പുകളും ഭരണ പരമായ കടമകളും ഭരണഘടന വ്യക്തമായിതന്നെ നിര്‍വചിച്ചിട്ടുണ്ട് (Union list, State list, Concurrent List). സ്വാതന്ത്ര്യത്തിനു ശേഷം ആവിഷ്കരിച്ച ഏതാണ്ട് എല്ലാ പദ്ധതികളും നടപ്പിലാക്കിയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ആയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ എത്രത്തോളം ശുഷ്കാന്തി കാണിച്ചു? ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഭൂപരിഷ്കരണ നിയമം. വികസനത്തിനുള്ള ഫലങ്ങള്‍ തുല്യതയോടെ വിതരണം ചെയ്യുന്നതിനും അസമത്വം ഒഴിവാക്കുന്നതിനും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുമുള്ള പ്രാഥമിക നടപടി എന്ന നിലയില്‍ ആണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ഭൂപരിഷകരണത്തെ കണ്ടത്. തൊഴിലെടുക്കുന്ന ഭൂമിയുടെ അവകാശം ജനങ്ങള്‍ക്ക്‌ തന്നെ നല്‍കാതെ വികസനം സാധ്യമല്ല എന്ന് ഏതാണ്ട് എല്ലാ രാഷ്ട്രീയ കക്ഷികളും ‘തത്വത്തില്‍’ അംഗീകരിക്കുകയും ചെയ്തതാണ്. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് പരിമിതപ്പെടുത്തുകയും , മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന Agricultural Land ceiling act, 1961 ഓടെ ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളും പാസ്സാക്കിയിരുന്നു. എന്നാല്‍ ഭൂപരിഷ്കരണം വിജയകരമായി (ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഇല്ലെന്നല്ല !) നടപ്പിലാക്കിയത് കേരളത്തിലും പശ്ചിമ ബംഗാളിലും മാത്രമായിരുന്നു. മറ്റുള്ള സംസ്ഥാനങ്ങളില്‍ ഭൂപരിഷകരണത്തിന് പ്രധാന തടസ്സം സൃഷ്ടിച്ചത് ഭൂമിശാസ്ത്ര പരമായ വിസ്തൃതിയോ സാംസ്കാരിക വ്യത്യാസങ്ങളോ ആയിരുന്നില്ല , മറിച്ച് അവിടെയുള്ള സര്‍ക്കാരുകള്‍ നിയമം നടപ്പിലാക്കാന്‍ ഉള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ ആര്ജ്ജവമോ കാണിച്ചില്ല എന്നത് തന്നെയാണ്.



ഭൂപരിഷ്കരണത്തിന്റെ അഭാവം ഹരിത വിപ്ലവവും മറ്റു കാര്‍ഷിക ചെറുകിട വ്യവസായങ്ങളും കൊണ്ടുവന്ന നേട്ടങ്ങള്‍ ഒരു ചെറിയ വിഭാഗം ഭൂപ്രഭുക്കന്മാരുടെ കൈകളില്‍ എത്തിച്ചു. രാഷ്ട്രീയത്തിലും ഭരണസംവിധാനങ്ങളിലും അത് അവര്‍ക്ക് കൂടുതല്‍ സ്വാധീനമുണ്ടാക്കി. പിന്നീട് അവര്‍ സൃഷ്ടിച്ച നിയമങ്ങള്‍ സാധാരണ ജനതയെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് കൂടുതല്‍ അകറ്റി. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള അഴിമതി ഇതിനു ആക്കം കൂട്ടി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം വര്‍ധിക്കുന്നതോടൊപ്പം മേഖലകള്‍ തമ്മിലും വികസനത്തില്‍ വലിയ അന്തരം ദൃശ്യമായി. രണ്ട് ദശാബ്ദമായി ഇന്ത്യ പിന്തുടരുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. സാമ്പത്തിക ഉദാരവല്‍ക്കരണം വികസനം കൊണ്ടുവന്നെങ്കിലും അതിന്റെ നേട്ടങ്ങളില്‍ പലതും താഴെത്തട്ടുകാര്‍ക്ക് അപ്രാപ്യമായിരുന്നു

വികസനത്തെ സംബന്ധിച്ച ഔദ്യോഗികവും അനൌദ്യോകികവുമായ കണക്കെടുപ്പുകളില്‍ കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങള്‍ വലിയ സംസ്ഥാനങ്ങളെ ബഹുദൂരം പിന്തള്ളുന്നത് പതിവാണ്. ഭൂമിശാസ്ത്രപരമായ വലുപ്പക്കുറവിന്‍റെ ആനുകൂല്യമായി പലപ്പോഴും ഇത് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പലപ്പോഴും ഇത് തെറ്റാണ് എന്ന് കാണാന്‍ കഴിയും. അധികാര വികേന്ദ്രീകരണം, ഭൂപരിഷ്കരണം, പഞ്ചായത്ത്‌രാജ്‌ നഗരപാലികകളുടെ പങ്കാളിത്തം, ആസൂത്രണത്തിലെ പൊതു ജനപങ്കാളിത്തം, അഴിമതിയുടെ (താരതമ്യേനയുള്ള) അഭാവം, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യപ്രാപ്തിയുടെ അന്തരം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നുണ്ട്.



പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം പ്രാദേശികവികസനത്തിന്‌ എത്രത്തോളം സഹായകമായിരുന്നു എന്ന് തിരിഞ്ഞു നോക്കുന്നത് കൌതുകകരമായ കാര്യമാണ്. ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട സംസ്ഥാനങ്ങള്‍ 2000 നവംബറില്‍ പുനര്‍വിഭജിക്കപ്പെട്ടപ്പോള്‍ രൂപംകൊണ്ട ഛത്തീസ്‌ഗഢ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവയുടെ കാര്യം തന്നെയെടുക്കാം. അന്നത്തെ ഏറ്റവും വലിയ സംസ്ഥാനം ആയിരുന്ന മധ്യപ്രദേശിനെ വിഭജിച്ച് രൂപംകൊണ്ട സംസ്ഥാനമാണ് ഛത്തീസ്‌ഗഢ്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ചെറിയ സംസ്ഥാന രൂപീകരണം സംസ്ഥാനത്തെ അധികാരവിനിയോഗത്തെ സുഗമമാക്കും എന്നും വികസന പാതയില്‍ നയിക്കും എന്നും ധരിച്ചവര്‍ക്ക് തെറ്റി. വികസനത്തിലെ അസന്തുലിതത്വം മാവോയിസ്റ്റ്‌ നേതൃത്വത്തിലുള്ള ആക്രമണങ്ങളിലേക്കും അരാജകത്വത്തിലേക്കും നയിച്ചു. ധാതുലവണങ്ങള്‍കൊണ്ട് സമ്പന്നമാണ് ജാര്‍ഖണ്ഡ്. കാലിത്തീറ്റകുംഭകോണംപോലുള്ള കേസുകളില്‍പ്പെട്ട് ബിഹാറിലെ രാഷ്ട്രീയം മലീമസമായപ്പോള്‍ ജാര്‍ഖണ്ഡ് രൂപീകരണം അതില്‍നിന്ന് വ്യത്യസ്തമായ ഒരു മുഖച്ഛായ സൃഷ്ടിക്കുമെന്നായിരുന്നു എല്ലാ ജാര്‍ഖണ്ഡികളുടെയും പ്രതീക്ഷ. സംസ്ഥാനം രൂപംകൊണ്ടതിനൊപ്പം രാഷ്ട്രീയ അനിശ്ചിതത്വവും ജാര്‍ഖണ്ഡിന്റെ കൂടപ്പിറപ്പായി. ഈ അനിശ്ചിതത്വം മുതലെടുത്ത് കോൺഗ്രസിന്റെയും ആര്‍ജെഡിയുടെയും പിന്തുണയോടെ മുഖ്യമന്ത്രിയായ മധുകോഡ 23 മാസത്തെ ഭരണംകൊണ്ട് മധുകോഡ 4575 കോടി രൂപ കീശയിലാക്കി അധികാര ദുര്‍വിനിയോഗത്തിന്‍റെ മികച്ച ഉദാഹരണം ആയി മാറി. ഉത്തരാഖണ്ഡില്‍നിന്നുള്ള വാര്‍ത്തയും വ്യത്യസ്തമല്ല. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും ഉത്തരാഖണ്ഡ് ക്രാന്തിദളിന്റെയും നേതാക്കള്‍ക്കുമാത്രമാണ് നേട്ടമുണ്ടായത്. ഉത്തരാഖണ്ഡ് പുതിയ സംസ്ഥാനമായി രൂപീകരിച്ചതോടെ ഉത്തര്‍പ്രദേശിനെ വെല്ലുന്ന അഴിമതിയാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.

വികസനത്തിലുള്ള അസന്തുലിതാവസ്ഥക്കും അവഗണനയ്ക്കും എതിരെയുള്ള പ്രാദേശിക സമരങ്ങള്‍ പുതിയ അധികാര മേഖലകള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ആയി വഴിമാറുക(/വഴി തെറ്റുക)യാണ് പതിവ്. ഇത്തരത്തിലുള്ള പ്രാദേശികസമരങ്ങളെയും പ്രാദേശിക പാര്‍ടികളെയും പലപ്പോഴും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ അധികാര വടം വലിയില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാറുണ്ട്. ബംഗാളില്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ കൈയ്യയച്ചു സഹായം ചെയ്തു കൊടുത്തിരുന്ന മമത ബാനര്‍ജിയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണല്ലോ ഇപ്പോള്‍ ഗൂര്ഘാലാണ്ടുകാര്‍. വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ വരവോടെ ജനസ്വാധീനം നഷ്ടപ്പെട്ട ആന്ധ്രയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലെങ്കിലും പിടിച്ചു നില്‍ക്കാനുള്ള കോണ്ഗ്രസ്സിന്റെ അവസാനത്തെ അടവാണ് തെലങ്കാന സംസ്ഥാന രൂപീകരണം എന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല.

എന്നാല്‍ നയ രൂപീകരണത്തിലും ആസൂത്രണത്തിലും പദ്ധതി നടത്തിപ്പിലും ജനപങ്കാളിത്തമുള്ള, സുതാര്യവും അഴിമതി രഹിതവുമായ ഒരു ഭരണ സംവിധാനവും , മൂല്യാധിഷ്ടിതവും ആത്മാര്‍ഥവും ആയ ഒരു ജനാധിപത്യ സാമൂഹികക്രമവും ഇല്ലാത്തിടത്തോളം കാലം ഭൂപടം മാറ്റി വരയ്ക്കുന്നത് കൊണ്ട് മാത്രം പൊതു ജനതയുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കപെടുമെന്നു കരുതാൻ കഴിയില്ല.  

Sunday, June 2, 2013

ചില ആന്റി- മഴക്കുഴി വിചാരങ്ങള്‍

കഴിഞ്ഞ വേനല്‍ നമ്മളെ ഒരു പാട് കാര്യങ്ങള്‍ പഠിപ്പിക്കാനുള്ള ഒരു ക്ളാസ്സ്‌ റൂമായിരുന്നു . മഴയില്ല,കിണറ്റില്‍ വെള്ളമില്ല, കറന്റില്ല, ചൂട് സഹിക്കാൻ പറ്റുന്നില്ല ... ഒരു മഴ പെയ്തിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയ നിമിഷങ്ങള്‍. ചെയ്തു കൂട്ടിയ പാതകങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് തിരിച്ചറിവ് നേടാന്‍ ഒരവസരം?! എന്നിട്ടെന്തുണ്ടായി ? വല്ലതും പഠിച്ചോ?
ഇപ്പോള്‍ മഴ പെയ്തു തുടങ്ങിയല്ലോ, അല്ലേ ?

രണ്ടു മൂന്നു വര്ഷം മുന്‍പ്‌ കിണറുകളിലെ വെള്ളം വറ്റിയപ്പോള്‍ നമ്മള്‍ സാധാരണക്കാര്‍ ചെയ്തത് പ്രധാനമായും രണ്ടു കാര്യങ്ങള്‍ ആണ്. കുറേപ്പേര്‍ കുഴല്‍ കിണര്‍ കുഴിച്ചു, ഉടനെ വെള്ളം കിട്ടി, സന്തോഷമായി.മറ്റു ചിലര്‍ മഴക്കുഴികള്‍ കുഴിച്ചു.

കുഴല്‍ കിണര്‍ കുഴിച്ചവര്‍ക്ക് ലഭിച്ച താല്‍ക്കാലിക ആശ്വാസം എന്നാല്‍ അധിക കാലം നീണ്ടു നിന്നില്ല. പല കുഴല്‍ക്കിണറുകളും ഉപയോഗ ശൂന്യമായി. സംഭരിച്ചു നിര്‍ത്തുന്ന വെള്ളത്തിന്‍റെ അളവും ജലപീഠത്തിന്റെ(water table) നിരപ്പും താഴ്ന്നത് കൊണ്ടാണല്ലോ കിണറ്റിലെ വെള്ളമില്ലാതെയായത്. അത് കൊണ്ട് തന്നെ കൂടുതല്‍ ആഴത്തിലേക്ക് ചെന്ന് വെള്ളം ഊറ്റിയെടുക്കുന്ന പരിപാടി എത്ര നാള്‍ തുടരാനാകും...?

മഴക്കുഴികള്‍ പറഞ്ഞത് മറ്റൊരു കഥയാണ്. മഴക്കുഴികള്‍ കുഴിച്ചതിന് ശേഷം കിണറ്റില്‍ വെള്ളം കൂടിയതിന്‍റെ അനുഭവകഥകള്‍ നമ്മള്‍ കേട്ടു. സംസ്ഥാന സര്‍ക്കാരിന്‍റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും മറ്റു ജനകീയ കൂട്ടായ്മകളുടെയും ഭാഗമായി മഴക്കുഴി നിര്‍മാണം തകൃതിയായി നടന്നു. ഭൂമിയില്‍ വീഴുന്ന മഴവെള്ളം വീഴുന്നിടത്തു തന്നെ വിവിധ രീതികളില്‍ ശേഖരിച്ച് ഭൂമിയില്‍ താഴാനുള്ള അവസരമൊരുക്കാനാണ് മഴക്കുഴികള്‍ നിര്‍മ്മിക്കുന്നത്. ഭൂഗര്‍ഭജലസംഭരണിയിലേക്ക് വെള്ളം ശേഖരിക്കുന്നതിനുള്ള ഉപാധി എന്ന നിലയില്‍ ഇത് സ്വീകരിക്കപ്പെട്ടു. മഴക്കുഴിയില്‍ കൊതുക് വളരും എന്ന രീതിയില്‍ ഉള്ള ചില ദോഷൈക ദൃക്കുകളുടെ പ്രചാരണം എന്തായാലും വിലപ്പോയില്ല.




ഭൂമിയില്‍ നിന്ന് ഊറ്റിയെടുക്കുന്ന വെള്ളം തിരിച്ചു നല്‍കേണ്ടതുണ്ട് എന്ന തിരിച്ചറിവ് നല്‍കുന്നു എന്ന അര്‍ത്ഥത്തില്‍ മഴക്കുഴികള്‍ ഒരു വിജയമാണ്. എന്നാല്‍ മഴക്കുഴികളുടെ നിര്‍മാണം ഒരു പരിസ്ഥിതി സൌഹൃദ പ്രവര്‍ത്തനമല്ല. ഭൂമിയില്‍ വീഴുന്ന മഴവെള്ളം വീഴുന്നിടത്തു തന്നെ ഭൂമിയില്‍ താഴാനുള്ള അവസരമൊരുക്കുന്നത് തികച്ചും അശാസ്ത്രീയമായ കാര്യമാണ്. മണ്ണില്‍ പതിക്കുന്ന ഓരോ തുള്ളി വെള്ളവും അതിന്‍റെ ഒഴുക്കിലൂടെ നിര്‍വഹിക്കുന്ന ജൈവ ധര്‍മ്മത്തെ അവഗണിക്കുന്നു എന്നിടത്താണ് പ്രധാന പ്രശ്നം. ജലസമൃദ്ധിയെ സമ്പൂര്‍ണമായി വിശുദ്ധമാക്കുന്ന ഭൗമ പ്രക്രിയയാണ് ജല പരിവൃത്തി. അതിനു വെള്ളം ചലനാത്മകമാവണം. ഒഴുക്ക് തുടരണം.

ജലചക്രം

പ്രകൃതിയില്‍ ലഭ്യമായ ജലം സദാസമയവും ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേയ്ക്ക് മാറുകയും ഇതൊരു ചാക്രിക പ്രക്രിയയായി തുടരുകയുമാണ്. ഈ പ്രക്രിയ ജലപരിവൃത്തി അഥവാ ജലചക്രം (hydrologic cycle) എന്നറിയപ്പെടുന്നു. സമുദ്രത്തിലെയും തടാകങ്ങളിലെയും നദികളിലെയും മറ്റ് ജലാശയങ്ങളിലെയും സസ്യജാലങ്ങളിലെയും ജലം നീരാവിയായി ഉയര്‍ന്ന് മേഘമായി മാറുകയും തുടര്‍ന്ന് മഴയായി പെയ്തിറങ്ങുകയും ആ ജലം തുടര്‍ന്ന് ജലാശയങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്ന പ്രക്രിയയാണ് ഇത്. മഴവെള്ളത്തിന്റെ ഒരു ഭാഗം മരങ്ങളുടെ ഇലകളിലും മനുഷ്യനിര്‍മിതമായ വസ്തുക്കളിലും മറ്റും തങ്ങി നില്‍ക്കുന്നു. വലിയൊരു ഭാഗം ഭൂമിയില്‍ പതിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്ന ജലത്തിന്റെ ഒരു ഭാഗം ഭൂമിക്കുള്ളിലേയ്ക്ക് കിനിഞ്ഞിറങ്ങി ഭൂഗര്‍ഭജലത്തിന്റെ ഭാഗമായി മാറുന്നു. ഭൂഗര്‍ഭജലത്തിന്റെ മേല്‍പ്പരപ്പ് ജല പീഠം (water table) എന്ന് അറിയപ്പെടുന്നു. കിണറുകളിലെ ജലം ഒരു പ്രദേശത്തെ ജല പീഠത്തിന്റെ സ്ഥിതിയെക്കുറിച്ച് സൂചന നല്‍കാന്‍ പര്യാപ്തമാണ്. പുതിയതായി കുഴിക്കുന്ന കിണറിന്റെ താഴ്ച ആ പ്രദേശത്തെ ജലനിരപ്പില്‍ എത്തുമ്പോഴാണ് കിണറ്റില്‍ വെള്ളം കാണുന്നത് .




ഉപരിതലത്തില്‍ പതിക്കുന്ന ജലത്തിന്റെ മറ്റൊരു ഭാഗം ഒഴുകി പോകുന്നു. ഇതിനെ ഉപരിതല പ്രവാഹം (surface run-off) എന്നു പറയാം. ഇത് ചെറിയ നീര്‍ച്ചാലുകളിലും തോടുകളിലും കൂടി ഒഴുകി നദികളിലും കായലുകളിലും ഒടുവില്‍ സമുദ്രത്തിലും എത്തിച്ചേരുന്നു. ഇതിന്‍റെ ഒരു ഭാഗം ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു. ഭൂമിയില്‍ പതിക്കുന്ന ജലത്തിന്‍റെ എത്ര ശതമാനം മണ്ണിലേക്ക്‌ ആഴ്ന്നിറങ്ങി ഭൂഗര്‍ഭ ജലമായി തീരണം, എത്ര ശതമാനം ഒഴുകി പോകണം എന്നിവ തീരുമാനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. മഴയുടെ അളവ്, ഭൂപ്രകൃതി, ഭൂമിയുടെ ചരിവ്, ജലം ഉള്ളിലേക്ക് കടത്തി വിടാനുള്ള മണ്ണിന്റെ ശേഷി (permeability), ഒഴുക്കിന്റെ വേഗം കുറച്ച് ജലത്തിന്റെ കിനിഞ്ഞിറങ്ങല്‍ എളുപ്പത്തിലാക്കുന്ന സസ്യജാലങ്ങളുടെ സാന്നിധ്യം തുടങ്ങി പല ഘടകങ്ങളും ഈ വ്യവസ്ഥയെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്നു. ഈ ഘടകങ്ങളുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും ജലപ്രസരണത്തില്‍ ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയാണ് നമ്മളെ വരള്‍ച്ചയില്‍ കൊണ്ടെത്തിച്ചത്. ജലം ഒഴുകിപ്പോകാതെ തടഞ്ഞു നിര്‍ത്തി ഭൂജലപോഷണം നടത്തേണ്ട വനങ്ങള്‍ നശിപ്പിക്കപ്പെട്ടതും നെല്‍വയലുകളും കുളങ്ങളും കായലുകളും നികത്തപ്പെട്ടതും ജനസംഖ്യ വര്‍ധനവിന്റെയും നഗരവത്കരണത്തിന്റെയും ഫലമായി കൂടുതല്‍ കെട്ടിടങ്ങളും റോഡുകളും മറ്റും ഉണ്ടായതും വീട്ടുമുറ്റങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തതുമൊക്കെ ഇതിനു കാരണമായിട്ടുണ്ട്. വമ്പന്‍ കുത്തകകളും ആഗോള ഭീമന്മാരും ഉദ്ദീപിപ്പിച്ച ഉപഭോഗ തൃഷ്ണയും, കേരളത്തിന്‍റെ ഭൂപ്രകൃതിയെയും പരിസ്ഥിതിയെയും സമഗ്രമായി പഠന വിധേയമാക്കാത്ത വികസന പദ്ധതികളുടെ കുത്തൊഴുക്കും ഇതിനു മുന്‍പെങ്ങുമില്ലാത്തവിധം ആക്കം കൂട്ടി.

ഒഴുക്ക് തുടരട്ടെ

കിഴക്കുനിന്ന് പടിഞ്ഞാറോട്ട് കുത്തനെയുള്ള ചരിവാണ് കേരളത്തിലുള്ളത്. അതിനാല്‍ തന്നെ പെയ്യുന്ന മഴയുടെ നല്ലൊരു ഭാഗം കടലിലേക്ക് ഒഴുകി പോകുന്നു. പശ്ചിമഘട്ടത്തില്‍ പതിക്കുന്ന മഴയുടെ 65% ഭാഗം 48 മണിക്കൂര്‍കൊണ്ട് അറബിക്കടലില്‍ ഒഴുകിയെത്തുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മണ്ണിലിറങ്ങാതെ ഒലിച്ചുപോകുന്ന വെള്ളത്തിന്‌ പ്രകൃതി ഒരുക്കിയ തടവാണ് സ്വാഭാവികമായ നിബിഡ വനമേഖല. ഒഴുകുന്ന വെള്ളത്തെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചുവെക്കുന്ന പ്രകൃതിയുടെ തടയണകള്‍ . പശ്ചിമഘട്ടത്തിലെ ഈ മഴക്കാടുകളാണ് നമ്മുടെ നദികളിലെ വേനല്‍ക്കാല നീരൊഴുക്ക് എന്നും പൊലിപ്പിച്ചത്. ജലസംഭരണത്തിന്റെ അക്ഷയഖനികളായിരുന്നു നമ്മുടെ വയലേലകള്‍. ഇവയത്രയും നമ്മള്‍ മണ്ണിട്ട്‌ നികത്തിക്കൊണ്ടിരിക്കുകയാണല്ലോ.


മഴക്കുഴികള്‍ നിര്‍മ്മിക്കുന്നത് വെള്ളത്തിന്‍റെ ഉപരിതലപ്രവാഹം തടയുന്നുണ്ട്‌. ഇതൊരു ശാശ്വത പരിഹാരമല്ല എന്ന് മാത്രമല്ല, വെള്ളത്തിന്‍റെ ഒഴുക്ക് നിര്‍വഹിക്കുന്ന ജൈവ ധര്‍മത്തെ വിസ്മരിച്ചു കളയുകയും ചെയ്യുന്നു. വീഴുന്ന വെള്ളം എല്ലാം കുഴിയിലേക്ക് കൊണ്ട് പോയി മണ്ണില്‍ സംഭരിക്കുകയല്ല മറിച്ച് ഒഴുക്കിനിടയില്‍ പലയിടങ്ങളിലായി അവ മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയാണ് വേണ്ടത് എന്നര്‍ത്ഥം. ഇതിനു നമ്മള്‍ വിവേചനരഹിതമായി നശിപ്പിച്ചു കളഞ്ഞ സസ്യ ജാല സമ്പത്തിന്‍റെ പുനരുദ്ധാരണവും നമ്മുട വയലേലകളുടെയും കുളങ്ങളുടേയും മറ്റു തണ്ണീര്‍ തടങ്ങളുടെയും വീണ്ടെടുപ്പും അനിവാര്യമാണ്.



മണ്ണില്‍ വീഴുന്ന വെള്ളത്തിന്‍റെ ഒരു ഭാഗം നദികളിലൂടെയും അരുവികളിലൂടെയും തടാകങ്ങളിലൂടെയും ഒഴുകി കടലില്‍ എത്തേണ്ടതുണ്ട്. വെള്ളം വെറുതേയങ്ങ് ഒഴുകിപ്പോവുകയല്ല എന്നര്‍ത്ഥം. ഒഴുകിപ്പോകുന്ന വെള്ളം മണ്ണിനെ ഉര്‍വരമാക്കുന്നു. മണ്ണിലുള്ള അനേകായിരം സൂക്ഷ്മ ജീവികള്‍ക്കും സസ്യജാലങ്ങള്‍ക്കും ജീവാമൃതമായിത്തീരുന്നു. നദി ഒഴുക്കിലൂടെ ശേഖരിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്ന വസ്തുക്കള്‍ കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നു. ഒഴുകുന്ന വെള്ളം മണ്ണിലെ മാലിന്യങ്ങളെ നീക്കി ശുദ്ധീകരിക്കുന്നു. മണ്ണിലെയും ശിലകളിലെയും ലവണങ്ങളുടെയും ധാതുക്കളുടെയും ശേഖരണവും വിതരണവും ക്രമീകരിക്കാനും ലവണത്വം (salinity) കുറയ്ക്കാനും , സൂക്ഷ്മ ജീവികളുടെ മണ്ണിലുള്ള പ്രവര്‍ത്തനത്തിന് ഉല്‍പ്രേരകങ്ങളായി മാറാനും എന്ന് വേണ്ട എണ്ണിയാലൊടുങ്ങാത്ത നിരവധി ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് ഒഴുകുന്ന വെള്ളം. അത് കൊണ്ട് തന്നെ വെള്ളത്തെ നേരിട്ട് മണ്ണിലേക്ക്‌ ഇറക്കണ്ട, അതിന്‍റെ ഒഴുക്ക് തുടരട്ടെ. സ്വാഭാവിക മാര്‍ഗങ്ങള്‍ അതിനെ തടഞ്ഞു നിര്‍ത്തട്ടെ. മഴക്കുഴികളെ ഒരു പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ കണക്കാക്കിയാല്‍ മതി. വരള്‍ച്ച നിയന്ത്രിക്കാന്‍ സമഗ്രമായ നീര്‍ത്തടാധിഷ്ഠിതമായ സമീപനത്തോടെയുള്ള ജല സംരക്ഷണവും , പരിസ്ഥിതിയെ അവഗണിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും അനിവാര്യമാണ്.

പറഞ്ഞു വന്നത് ഇതാണ് . മഴക്കുഴികള്‍ കുഴിച്ചോളൂ. അതിന്‍റെ കൂടെ അതിനേക്കാള്‍ ചെറിയ ഒരു കുഴിയെടുത്ത് മരങ്ങളും നടാന്‍ മറക്കരുത്.






My Photoഅടിക്കുറിപ്പ്
 






         തയ്യാറാക്കിയത്  വിശ്വപ്രഭ
മഴക്കുഴികൾ ഉണ്ടാക്കുന്നതു് തെറ്റാണെന്ന ഒരു ധാരണ ഈ പോസ്റ്റ് മൂലം വായനക്കാർക്കുണ്ടാകാം. അങ്ങനെയല്ല എന്നുകൂടി ഊന്നിപ്പറയേണ്ടതുണ്ടു്. തൽക്കാലത്തേക്കെങ്കിലും നമുക്കു് മഴക്കുഴികൾ കൂടി അവശ്യം വേണ്ടതുതന്നെ.

കേരളത്തിലെ മൊത്തം വർഷപാതത്തിന്റെ നല്ലൊരു ഭാഗം ഇപ്പോഴും കടലിലേക്കുതന്നെ തിരിച്ചെത്തുന്നുണ്ടു്. മഴക്കുഴികൾ മൂലം surface run-offൽ സംഭവിക്കുന്ന കുറവ് വളരെ നേരിയതാണു്. പക്ഷേ, ആ run-off ന്റെ സ്വഭാവം പണ്ടത്തേതിനെ അപേക്ഷിച്ച് വളരെ മാറിയിട്ടുണ്ടു്. കാരണം വർഷപാത്തത്തിന്റേയും അതുൾക്കൊള്ളുന്ന ഉപരിതലത്തിന്റേയും സ്വഭാവം മാറിയിരിക്കുന്നു എന്നതുതന്നെ.

കൂടുതൽ മണിക്കൂറുകൾ/ദിവസങ്ങൾ ചാറിച്ചാറിപ്പെയ്യുന്ന മഴയായിരുന്നു മുമ്പൊക്കെ നമ്മുടെ നാട്ടിലെ പതിവു്. എന്നാൽ ഈയിടെ കാണുന്നതു് ഒറ്റയടിക്കു പെയ്യുന്ന ഹ്രസ്വമായ പേമാരികളാണു്. അന്തരീക്ഷത്തിലെ ഊഷ്മാവിന്റെ പ്രാകൃതികമായ differential അല്ല, ഗതികേടുകൊണ്ടുണ്ടാവുന്ന imbalance ആണു് ഇത്തരം മഴയുണ്ടാക്കുന്നതു്.
ഹ്രസ്വമായ പേമാരികൾ ഒറ്റയടിക്കു് വെള്ളം കൂട്ടുന്നു. താഴേക്കു് കിനിഞ്ഞിറങ്ങാൻ സമയം കിട്ടുന്നതിനുമുമ്പുതന്നെ അതു് മലവെള്ളമായി മിക്കവാറും കടലിലേക്ക് പെട്ടെന്നൊഴുകിയെത്തുന്നു. എന്നാൽ, മിതമായ നിരക്കിൽ പെയ്യുന്ന മഴയിൽ നല്ലൊരു ഭാഗം മണ്ണിൽ തന്നെ ആഴ്ന്നിറങ്ങുന്നു.


ഇങ്ങനെ ഇറങ്ങുന്ന വെള്ളത്തിൽ ഒരു ഭാഗം മേൽമണ്ണിലും മറ്റൊരു ഭാഗം കീഴെയുള്ള അക്വിഫറുകളിലുമാണു് എത്തുന്നതു്. ഉയർന്ന പ്രദേശങ്ങളിലെ മേൽമണ്ണിലേയും താരതമ്യേന ഉയർന്ന അക്വിഫയറുകളിലേയും വെള്ളമാണു് മഴയൊഴിഞ്ഞാലും ഉറവകളും അരുവികളുമായി പുഴകളെ ജീവിപ്പിക്കുന്നതു്.
അതുകൊണ്ടു്

(1) വർഷപാതതീവ്രത കുറയണം.

ഇതു നമുക്കു നേരിട്ടു ചെയ് യാൻകഴിയുന്ന കാര്യമല്ല. പക്ഷേ, ഇതിന്റെ കാരണത്തെ നമുക്കു നിയന്ത്രിക്കാൻ പറ്റും. അവിടെയാണു് Evapotranspiration (സസ്യങ്ങളിലെ സ്വേദനം) അതിഭീമമായ ഒരു പങ്കുവഹിക്കുന്നതു്.
ഉയർന്ന പ്രദേശങ്ങളിലുള്ള സസ്യങ്ങളുടെ സ്വേദബാഷ്പീകരണം അതിനുവേണ്ട ചൂടു വലിച്ചെടുക്കുന്നതു് ചുറ്റുപാടുകളിൽനിന്നുമാണു്. അതായതു് അന്തരീക്ഷത്തിൽ നിന്നുതന്നെ. അതിനാൽ മറ്റിടങ്ങളേക്കാൾ ആ മേഖലയിൽ അന്തരീക്ഷോഷ്മാവിൽ വളരെ ചെറിയ ഒരു കുറവുണ്ടാവും. ഒന്നോ രണ്ടോ ഡിഗ്രി സെൽഷ്യസ് മാത്രമേ കുറവുണ്ടാവൂ എങ്കിൽപോലും പെയ്യാൻ മുട്ടിനിൽക്കുന്ന മേഘങ്ങളെ സംബന്ധിച്ചിടത്തോളം അതു ധാരാളമാണു്. ഈ temperature differential മേഘത്തിലെ പൂരിതമായ നീരാവിയെ സാന്ദ്രീകരിപ്പിക്കുന്നു. അങ്ങനെയാണു് മഴ എന്ന സങ്കീർണ്ണപ്രതിഭാസം നടക്കുന്നതു്.

വർഷത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഈ താപവ്യത്യാസമാണു് സീസണിൽ മൂർദ്ധന്യം പ്രാപിക്കുന്നതും മൺസൂണിന്റെ സഹായത്തോടെ എത്തുന്ന കടൽമേഘങ്ങളെ മഴയാക്കി താഴേക്കു വിടുന്നതും.

മരമില്ലെങ്കിലോ? (അഥവാ തീരെ കുറഞ്ഞുപോയാലോ?)

എങ്കിൽ പലപ്പോഴായി പെയ്തുതീരേണ്ട മേഘങ്ങൾ പെയ്യാതെത്തന്നെ നിലനിൽക്കുന്നു. അല്ലെങ്കിൽ കാറ്റിൽ കൂടുതൽ അകലേക്കു് ( തമിഴ്നാട്ടിലേക്കും ആസ്സാമിലേക്കും ഇൻഡോനേഷ്യയിലേക്കും ) കാടും കാടുള്ള മലയും തേടിപ്പോവുന്നു. അഥവാ, തീരെ നിൽക്കക്കള്ളിയില്ലാതാവുമ്പോൾ, (സാന്ദ്രത ഒരു പരിധിയിൽ കൂടുമ്പോൾ) ഒറ്റയടിക്കുതന്നെ താഴേക്കു പതിക്കുകയും ചെയ്യുന്നു. അങ്ങനെയാണു് ഹ്രസ്വമായ പേമാരികൾ ഉണ്ടാവുന്നതു്.

അതിനാൽ ഈ പ്രതിഭാസത്തിനു മാറ്റം വരുത്താൻ നാം ചെയ്യേണ്ടതു് പരമാവധി evapotranspiration വർദ്ധിപ്പിക്കുക എന്നതാണു്. അതായതു് പരമാവധി സസ്യങ്ങൾ വെച്ചുപിടിപ്പിക്കുക. അതും കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ, പല ഉയരങ്ങളിലുമുള്ള കാനോപ്പികളായി.

(2) മലവെള്ളപ്പാച്ചിൽ (സഡൺ സർഫസ് റൺ-ഓഫ്) കുറയ്ക്കണം.

ഉപരിതലത്തിന്റെ സ്വഭാവം, മണ്ണിന്റെ permeability, ഭൂമിയുടെ ചെരിവ്, കുഴിവ്, ചെടികളുടെ വേരുപടലങ്ങൾ, മരങ്ങളുടെ ഇലത്തലപ്പ് (canopy) ഇവയെല്ലാം surface run-off കുറയ്ക്കുകയോ സാവധാനത്തിലാക്കുകയോ ചെയ്യും.

(1)അതിൽ ഒരു ഭാഗം മാത്രമാണു് 'സാധാരണ' മഴക്കുഴികൾ. എന്നാൽ ഏറ്റവും പെട്ടെന്നും കാര്യക്ഷമമായും ചെയ്യാവുന്ന ഘടകം കൂടിയാണു് അതു്.

സ്ഥിരമായ പരിസ്ഥിതിസംരക്ഷണത്തിനു് മഴക്കുഴികൾ മാത്രം പോരാ എന്നു സമ്മതിക്കാം. അതിനു ചെയ്യാനുള്ളതു് മറ്റു തരം കാര്യങ്ങളാണു്:

(2) ഉപരിതലങ്ങൾ കഴിയാവുന്നത്ര ജലസൗഹൃദകരമാക്കുക.

ടൈലുകളും കോൺക്രീറ്റുമിട്ട് മണ്ണിനെ കൊല്ലാതിരിക്കുക. അഥവാ നിർബന്ധമാണെങ്കിൽ അവിടെ പെയ്തുവീഴുന്ന വെള്ളം തൊട്ടടുത്തുതന്നെ മണ്ണിലേക്കിറക്കിവിടാൻ തക്ക വഴികൾ കണ്ടെത്തുക. റൺ-ഓഫ് ഒട്ടും അനുവദിക്കാതിരിക്കുക. ഗതാഗതപാതകൾക്കരികിലുള്ള മഴവെള്ളച്ചാലുകൾ നേരിട്ട് നദികളിലേക്കും പാടത്തേക്കും തുറക്കാതെ പ്രാദേശികമായിത്തന്നെ മഴക്കുഴികളിലോ കുളങ്ങളിലോ അതുപോലുള്ള ട്രാപ്പുകളിലോ ശേഖരിക്കുക.

(3) പെർമീബിലിറ്റി കുറയ്ക്കുന്ന ഘടകങ്ങൾ (ഇതു കാണുക )

മണ്ണിലെ കളിമണ്ണിന്റേയും മണലിന്റേയും അനുപാതം മാറാൻ അനുവദിക്കാതിരിക്കുക. കളിമണ്ണു് കൂടുതൽ സമയം കൂടുതൽ അളവിൽ ജലം സംഭരിച്ചുവെക്കും. എന്നാൽ അതിലൂടെ അരിച്ചിറങ്ങാൻ സമയമെടുക്കും. അതേ സമയം മണലിനു് നേർ വിപരീതസ്വഭാവമാണുള്ളതു്.

മാറിവരുന്ന നമ്മുടെ ജീവിതശൈലികൾ മണ്ണിന്‍റെ ഈ അനുപാതവും മാറ്റിമറിക്കുന്നുണ്ടു്. ഇവിടെയാണു് പാറമടകളും മണലൂറ്റും റോഡ്, കെട്ടിടം പണികളും ഊർജ്ജിത ഒറ്റവിളകൃഷികളും മറ്റും പ്രശ്നമുണ്ടാക്കുന്നതു്. അതിനാൽ ഈ വക കാര്യങ്ങളിൽ ശീലങ്ങൾ മാറ്റുക. സിമന്റും കോൺക്രീറ്റും മണ്ണിന്റേയും ജലത്തിന്റേയും ശത്രുക്കളാണെന്നറിയുക.

(4) ഭൂമിയുടെ ചരിവും കുഴിവും:
പ്രകൃതി അനേകായിരം കൊല്ലങ്ങളെക്കൊണ്ട് സ്വയം നിർദ്ധാരണം ചെയ്തെടുത്ത ടോപ്പോളജികളിലാണു് നാം പത്തും ഇരുപതും വർഷം കൊണ്ടു് നമ്മുടെ വികസനപരാക്രമം കാണിക്കുന്നതു്. ശരിയായി ആസൂത്രണം ചെയ്തു് നടപ്പിലാക്കുകയാണെങ്കിൽ കൂടുതൽ കാര്യക്ഷമമാക്കാവുന്ന Water shed management ആണു് നാം തകർത്തു തരിപ്പണമാക്കുന്നതു്. റോഡുകളും വലിയ ഹൗസിങ്ങ് കോളനികളും കോമ്പൗണ്ടുകളും വിമാനത്താവളങ്ങളും മറ്റു തരം സൗകര്യങ്ങളുമുണ്ടാക്കുമ്പോൾ മഴവെള്ളത്തെ ഒഴിച്ചുനിർത്തേണ്ട ഒരു ശല്യമായി കാണുന്നതിനു പകരം നമ്മുടെ ആർക്കിടെൿറ്റുകൾ അതിനെക്കൂടി ഉൾപ്പെടുത്തിയ വാസ്തുശിൽപ്പശാസ്ത്രം പഠിച്ചെടുക്കണം. സിമന്റ് ടബ്ബു് സ്വിമ്മിങ്ങ് പൂളുകളിലെ നീലവെള്ളത്തിനേക്കാൾ ജീവസ്സുറ്റവയാണു് വരുവെള്ളം എന്നു മനസ്സിലാക്കണം. ഒന്നിരുന്നാലോചിച്ചാൽ, നാടൻ കുളങ്ങളെപ്പോലെയുള്ള പൂളുകൾ എന്തുകൊണ്ടു നമുക്കായിക്കൂടാ?

(5) ഒടുവിൽ വീണ്ടും ചെന്നെത്തുക ചെടികളുടെ വേരുപടലങ്ങളിലേക്കും മരത്തലപ്പുകളിലേക്കും തന്നെയാണു്. താഴ്ന്ന(നിരപ്പുള്ള) ഇടങ്ങളിലായാൽ പോയാൽ പോലും സസ്യജാലങ്ങളാണു് മണ്ണിൽ ജലത്തെ തടഞ്ഞുനിർത്താനുള്ള ഏറ്റവും നല്ല അബ്സോർബറുകൾ.
അതുകൊണ്ട് പരമാവധി സസ്യങ്ങൾ (വഴിയരികിലും തൊടിയിലും ബാൽക്കണിയിലും ടെറസ്സിലും, വീടിനകത്തുപോലും) നട്ടുവളർത്തുക.


അപ്പോൾ റൺ-ഓഫ് ഒട്ടും വേണ്ടേ?

മഴവെള്ളം തടഞ്ഞുനിർത്താൻ എങ്ങനെയൊക്കെ നാം മിടുക്കുകാണിച്ചാലും, പെയ്യുന്ന മഴയുടെ നല്ലൊരു ശതമാനം പ്രത്യേകിച്ച് ഉപകാരമൊന്നും ചെയ്യാത്ത, പെട്ടെന്നുള്ള റൺ-ഓഫ് ആയിത്തന്നെ പോകും. എന്നാൽ, തടഞ്ഞുനിർത്തുന്ന വെള്ളം കൂടുതൽ ഉപകാരപ്രദവും സാവധാനത്തിലുള്ളതുമായ റൺ-ഓഫ് നിലനിർത്തും. ലവണാംശവും ജൈവ-രാസസംതുലനവും നിലനിർത്താൻ കൂടുതൽ അനുയോജ്യം അതാണു്.