Thursday, December 31, 2015

മൂന്നു കുഞ്ഞു കഥകള്‍.


കഥകള്‍ അല്ല,നടന്ന സംഭവങ്ങള്‍ തന്നെ. കേന്ദ്ര കഥാപാത്രമായി വരുന്നത്
  അഞ്ച് വയസ്സുകാരി  pk എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന പൊന്നുംകട്ട.

ഒന്ന്‍.
ബസ്സില്‍ വാശി പിടിച്ചു കൈക്കലാക്കിയ വിന്‍ഡോ സീറ്റില്‍ ഇരുന്നുകൊണ്ട് കാണുന്ന കാഴ്ചകള്‍ ഇടവേളകള്‍ ഇല്ലാതെ എനിക്ക് വിശദീകരിച്ചു തന്നുകൊണ്ടിരിക്കുകയാണ് അവള്‍...

'അതേയ്, അവിടെ, ആ പള്ളിയിൽ കണ്ട പ്രാവുകൾ തന്നെയാണോ ഇവിടെയും വരുക?'

പട്ടാമ്പി ടൌണിൽ ഒരു മുസ്ലീം പള്ളിയുണ്ട്, അതിൻറെ മിനാരങ്ങളിൽ പ്രാവുകൾ ഇരിക്കുന്നത് ഞാനും കണ്ടിരുന്നു..കുന്നംകുളത്തിന് പോകുന്ന വഴിയിൽ ബസ് ഇത്തിരി കൂടെ മുന്നോട്ട് പോയപ്പോൾ   ഒരു അമ്പലം കണ്ടു. അതിന്റെ മുറ്റത്തും കുറെ പ്രാവുകൾ കൊത്തിപ്പെറു ക്കുന്നുണ്ട് . അത് കണ്ടപ്പോൾ ചോദിച്ചതാണ്....

'ആ പ്രാവുകൾ അല്ല, ഇത് വേറെ പ്രാവുകൾ ആണ്.തന്നെയല്ല അത് ഇത്തിരി ദൂരെയാണല്ലോ.' ഞാൻ പറഞ്ഞു.
'ദൂരെയാണെങ്കിൽ എന്താ അതിനു ചിറകുകൾ ഇല്ലേ?, പറന്നിവിടെ വരാമല്ലോ.'

'വരാം, ആകാശത്തിലെ പറവകൾക്ക്‌ അതിരുകൾ ബാധകമല്ല.'

രണ്ട് . 
ഞാൻ കുട്ടിയും അവൾ ടീച്ചറും ആണ്...
പരീക്ഷ നടക്കുകയാണ്. അവൾ ചോദ്യം ചോദിക്കും,ഞാൻ ഉത്തരം പറയണം.

വൃക്ഷത്തെ ഭക്ഷിക്കുന്ന ജീവി ? ( പരീക്ഷ ആകുമ്പോൾ ചോദ്യങ്ങൾ 'ഫോർമൽ' ആകണമല്ലോ ..!)
 മനസ്സിലായില്ല.
അതേയ് ,മരത്തെ തിന്നാൻ  പറ്റുന്ന ജീവി.
മനുഷ്യൻ , ഞാൻ പറഞ്ഞു.. നമ്മൾ ഇലക്കറികൾ ഒക്കെ കഴിക്കാറുണ്ടല്ലോ.
'ഏയ്‌, അല്ല ' അതൊക്കെ ചെടികൾ അല്ല, വലിയ മരം..
ഞാൻ ആകെ കുഴപ്പത്തിൽ ആയി..

'ആന ആണോ?, ആന തെങ്ങും പനയും ഒക്കെ തിന്നാറുണ്ടല്ലോ..'

'ഏയ്‌ അല്ല...'
 
വലിയ മരം തിന്നുന്ന ജീവിയോ..
ഞാൻ കുറെ ആലോചിച്ചു നോക്കി.
 'ഗൂഗിൾ ' ചെയ്തു നോക്കി, രക്ഷയില്ല....
ഞാൻ പതുക്കെ സ്ഥലം വിടാൻ നോക്കി..

'തോറ്റോ ?'
'തോറ്റു' .


'പുഴു'.


വലിയ മരം പതിയെപ്പതിയെ തിന്നുന്ന ചെറിയ പുഴു..

(വീടിനടുത്ത പറമ്പിലെ ഒരു മരം വീണ് മുഴുവൻ ചിതലരിച്ചു പോയിരുന്നു, ആയിടക്ക്.)

മൂന്ന് 
ഇന്ന് പരീക്ഷ അവൾക്കാണ് .
സ്കൂളിൽ പോകാനൊരുങ്ങുമ്പോൾ പുതിയതായി വാങ്ങിയ 'റൈറ്റിംഗ് പാഡ് ' ബാഗിൽ എടുത്തു വയ്ക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.
'ആഹാ , എഴുത്തു പരീക്ഷ യാണോ'.
(  ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങൾക്കൊക്കെ viva voce രൂപത്തിൽ ഉള്ള പരീക്ഷ ആയിരുന്നു.)
'പിന്നെ മാമൻ എന്താ കരുതിയത് ?, എല്ലാർക്കും ഓണ്‍ലൈൻ എക്സാം നടത്താനുള്ള 'ഇദ് ' ഒന്നും ഞങ്ങളുടെ സ്കൂളിൽ ഇല്ല.'
'ഏ ..................'