Thursday, June 2, 2016

കേരളത്തിലെ വൈദ്യുത പ്രതിസന്ധിയും പരിഹാര മാര്‍ഗ്ഗങ്ങളും





പതിമൂന്നാം കേരള നിയമ സഭയില്‍ എം എല്‍ എ ശ്രീ മുഹമ്മദുണ്ണി ഹാജി ഉന്നയിച്ച ചോദ്യവും അതിനുള്ള ഉത്തരവും ആണ് മേല്‍ കാണിച്ചിരിക്കുന്നത് . സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദമാക്കുമോ എന്നാണ് ചോദ്യം .അതിനു ലഭിക്കുന്ന മറുപടി നോക്കുക. താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയ കാര്യവും വൈദ്യുതി താല്‍ക്കാലികമായി വാങ്ങുന്ന കാര്യവും പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചെറുകിട പദ്ധതികളുടെ കാര്യവും ആണ് അദ്ദേഹത്തിന്‍റെ മറുപടിയില്‍ ഉള്ളത്. ഇതില്‍ പറഞ്ഞിരിക്കുന്ന ഏതാണ്ട് എല്ലാ പദ്ധതികളും  തുടങ്ങിയ അവസ്ഥയില്‍ തന്നെയാണ് നില്‍ക്കുന്നത് എന്നു ഇതേ മന്ത്രി തന്നെ രണ്ടു മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ആവര്‍ത്തിക്കുകയുണ്ടായി .മുന്‍ വൈദ്യുത മന്ത്രിയെ ആക്ഷേപിക്കാനല്ല , മറിച്ച്  സംസ്ഥാനം നേരിടുന്ന കടുത്ത  ഊര്‍ജ്ജ പ്രതിസന്ധിയുടെ യാഥാര്‍ത്ഥ്യം  വ്യക്തമാക്കുന്നതിന് വേണ്ടിയാണ് മേല്‍പ്പറഞ്ഞ ചോദ്യോത്തരങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത് എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. സംസ്ഥാനത്ത് ഇനി നടപ്പിലാക്കാന്‍ പോകുന്ന മെട്രോ റയില്‍, മോണോ റയില്‍ , പുതിയ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ വൈദ്യുത ഉപഭോഗം കൂട്ടുമെന്നത് എളുപ്പം മനസ്സിലാക്കാവുന്നതാണ്. എന്തിന് ഗാര്‍ഹിക ഉപഭോഗം പോലും വര്‍ദ്ധിക്കുകയല്ലാതെ കുറയുകയില്ല എന്നാണ് മുന്‍കാല അനുഭവം നമ്മെ പഠിപ്പിക്കുന്നത്.
    

കേരളത്തില്‍ ഇപ്പോള്‍ പരമാവധി ഉപഭോഗത്തിന്റെ (Peak Demand) ഏതാണ്ട്  55 ശതമാനവും, മൊത്തം ഊര്‍ജ്ജ ആവശ്യത്തിന്റെ 35 ശതമാനവും ജലവൈദ്യുതിയില്‍ നിന്നാണ് ലഭ്യമാക്കുന്നത്. ജല വൈദ്യുത  ലഭ്യത മഴയുടെ അളവിനനുസരിച്ച്  ചാഞ്ചാടിക്കൊണ്ടിരിക്കും.കേരള വിദ്യുച്ഛക്തി ബോര്‍ഡിന്റെ (KSEB) വൈദ്യുതി സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി, മൊത്തം വില്‍പനയുടെ 44% മാത്രമാണ്. കേരളത്തിലെ ജലനിലയങ്ങളില്‍ നിന്നുള്ള ഉല്‍പാദനവും കേന്ദ്രവിഹിതമായി ലഭിക്കുന്ന വൈദ്യുതിയും ചേര്‍ത്ത് വച്ചാലും നമ്മുടെ ആവശ്യകത നിറവേററുവാന്‍ സാധിക്കാതെ വരുന്നുണ്ട്. ബ്രഹ്മപുരം, കോഴിക്കോട്, കായംകുളം എന്നീ താപനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയും നാം ഉപയോഗിക്കുന്നുണ്ട്. ഇതു കൂടാതെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി പുറമെ നിന്നും ലഭ്യമാക്കിയാണ് ഉപഭോക്താക്കളുടെ ആവശ്യകത നിറവേററുന്നത്. ഇത് കെ.എസ്..ബി. ക്ക് കടുത്ത സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്
വൈദ്യുതി ഉപയോഗം കുറച്ച് കൊണ്ട് ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടണം എന്നാവര്‍ത്തിച്ചത് കൊണ്ടോ വീടുകളില്‍ എല്‍ ഇ ഡി ലാമ്പുകള്‍ വിതരണം ചെയ്യുന്നത് കൊണ്ടോ , ലൈറ്റും ഫാനും ഓഫ് ചെയ്തുകൊണ്ടോ ഒന്നും മാത്രം ( ഇവയൊന്നും വേണ്ട എന്നല്ല) പരിഹരിക്കാവുന്നതല്ല നമ്മുടെ ഊര്‍ജ്ജ പ്രതി സന്ധിഎന്നതാണ് യാഥാര്‍ത്ഥ്യം.
പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും
നമ്മുടെ വൈദ്യുതി ശൃംഖലയ്ക്ക് താങ്ങാവുന്നതിലധികം ആവശ്യകത ഒരേ സമയം അനുഭവപ്പെടുന്ന ഈ സമയങ്ങളില്‍ സബ് സ്റേഷനുകളില്‍ നിന്നും 11 കെ. വി. ഫീഡറുകള്‍ ഓരോന്നായി നിശ്ചിത ഇടവേളകളില്‍ ഓഫ് ചെയ്യുന്നതാണ് ലോഡ് ഷെഡ്ഡിംഗ് . വൈദ്യുതി ശൃംഖല മൊത്തത്തില്‍ തകരാറാവുന്നത് ഒഴിവാക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഉപഭോക്താക്കളോട് തങ്ങളുടെ ഉപഭോഗം സ്വയം കുറയ്ക്കുവാന്‍ നിര്‍ബന്ധിക്കുന്ന സംവിധാനമാണ് പവര്‍കട്ട്.ഓരോ വിഭാഗത്തില്‍പെടുന്ന ഉപഭോക്താക്കള്‍ക്കും ഒരു നിശ്ചിത യൂണിററ് അവരുടെ പ്രതിമാസ ക്വാട്ട ആയി നിശ്ചയിച്ചു നല്‍കുന്നു. ഇതിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുവാന്‍ നിയമപരമായി ആര്‍ക്കും അധികാരമില്ല. ക്വാട്ടാ പരിധി ലംഘിക്കുന്ന ഉപഭോക്താക്കള്‍ അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഉയര്‍ന്നവില നല്‍കേണ്ടതായി വരുന്നു. എച്ച്ടി-ഇഎച്ച്ടി വിഭാഗത്തില്‍ വരുന്ന വ്യവസായ-വാണിജ്യ ഉപയോക്താക്കള്‍ ഉപയോഗം 75 ശതമാനമായി സ്വയം പരിമിതപ്പെടുത്തണമെന്ന് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ നിര്‍ദ്ദേശിക്കുന്നത്പവര്‍കട്ട്ആണ്. 

എന്താണ് നാം അടിയന്തിരമായി ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.
1.ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക
2.വൈദ്യുതി സംരക്ഷണം
3.ഊര്‍ജ്ജകാര്യക്ഷമത വര്‍ദ്ധിപ്പിക്കുക
4. പ്രസരണ നഷ്ടം കുറയ്ക്കുക.

  ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്നത്   കേരളത്തിന്‍റെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടി അടിയന്തിരമായി സ്വീകരിക്കേണ്ട നടപടിയാണ്. എന്നാല്‍ എങ്ങനെയാണ് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക

ജലവൈദ്യുത പദ്ധതികള്‍

ഇന്ന് ലഭ്യമായിട്ടുള്ള വൈദ്യുതോല്‍പ്പാദന മാര്‍ഗങ്ങളില്‍ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗമാണ് ജല വൈദ്യുത പദ്ധതികള്‍. അണക്കെട്ടില്‍നിന്നു പെന്‍സ്റ്റോക്ക് എന്നറിയപ്പെടുന്ന ഉരുക്ക് കുഴലുകളോ, ടണലോ നിര്‍മിച്ച് വൈദ്യുതോല്‍പാദന കേന്ദ്രങ്ങളിലേക്ക് ജലം പ്രവഹിപ്പിച്ച് ‘ടര്‍ബൈന്‍’ എന്നറിയപ്പെടുന്ന ചക്രങ്ങള്‍ തിരിക്കുന്നു. ടര്‍ബൈന്‍ തിരിയുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയും വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു.
 കുറഞ്ഞ പരിപാലന ചെലവ്, കാർബൺ എമിഷൻ അന്തരീക്ഷമലിനീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്തത് എന്നിങ്ങനെയുള്ള സവിശേഷതകൾ  ജല വൈദ്യുത പദ്ധതികളുടെ മേന്മകള്‍ ആണ്.ഇവയില്‍ നിന്നുള്ള ജല വൈദ്യുത ലഭ്യത മഴയുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു എന്നത്  ഒരു ന്യൂനതയാണ് .പരിസ്ഥിതിക്കും ജൈവവൈവിദ്ധ്യത്തിനും ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ മറ്റൊരു ന്യൂനതയാണ്.
http://www.pksinfra.in/images/demo/hydro-anim-en.gif
കടപ്പാട് :http://www.pksinfra.in

കേരളത്തില്‍ മൊത്തം ഊര്‍ജ്ജ ആവശ്യത്തിന്റെ 35 ശതമാനവും ജലവൈദ്യുതിയില്‍ നിന്നാണ് ലഭ്യമാക്കുന്നത്. എന്നാല്‍ കേരളത്തില്‍ പുതിയ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കുള്ള സാധ്യത കുറവാണെന്നു പറയാം. .കേരളത്തില്‍ നിലവിലുള്ള വന്‍കിട ജലവൈദ്യുത പദ്ധതികള്‍ വികസിപ്പിക്കാനുള്ള സാധ്യതയും പരിമിതമാണെന്നു കാണാം , അവയുടെ വികസനം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങളും ചെറുതല്ല. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഒരു ബദല്‍ സാധ്യതയാണ് . എന്നാല്‍ പൊതുവിലുള്ള പാരിസ്ഥിതിക നാശത്തിന്റെയും ജല ദൗര്‍ലഭ്യത്തിന്റെയും പശ്ചാത്തലത്തില്‍ ഈ പദ്ധതികളുടെ സാധ്യതകളും പുന: പരിശോധിക്കപ്പെടണം 

താപ വൈദ്യുത നിലയങ്ങള്‍

കൽക്കരി
, പ്രകൃതിവാതകം, പെട്രോളിയം ഇവ ഉപയോഗിച്ച് ആവിടർബൈനുകൾ പ്രവര്‍ത്തിപ്പിച്ചാണ് താപ വൈദ്യുത നിലയങ്ങളില്‍  വൈദ്യുതി ഉല്‍പ്പാദനം സാധ്യമാക്കുന്നത്.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9Umx_Nw1A__nbrLzF9wNZRNpJ4uvWBDAytgM75dPXXyRE4YCyM3dhsYmGK0qD1uZTh5w5MPiOTx9uNfRbd1OOclMVKNujFkN__QZ2cq6QLuK2yzeKEt9G5_QlrlKvH3mqDYQ7SJgxsqPM/s1600/Thermal+Power+Plant.jpgകല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ ഉണ്ടാകുന്ന  കാര്‍ബണ്‍ ഡൈ ഓക്സൈഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ മൂലമുള്ള പരിസ്ഥിതിമലിനീകരണം, ജലത്തിന്റെ വൻ‌തോതിലുള്ള ഉപഭോഗം,ഉയർന്ന ഉൽ‌പ്പാദനച്ചെലവ്, അസംസ്കൃതവസ്തുക്കളുടെ ലഭ്യതയിലും വിലയിലും ഉള്ള അനിശ്ചിതത്വം എന്നിവ താപ വൈദ്യുത നിലയങ്ങളുടെ ന്യൂനതയാണ്.കേരളത്തില്‍ കല്‍ക്കരി ലഭ്യമല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ, വിദേശങ്ങളില്‍ നിന്നോ ഇറക്കുമതി ചെയ്ത് കല്‍ക്കരി എത്തിക്കാമെങ്കിലും റോഡ്-റെയില്‍ മാര്‍ഗ്ഗമുള്ള കല്‍ക്കരി കടത്തലും, താപവൈദ്യുത നിലയങ്ങള്‍ക്കു അനുയോജ്യമായ  ഭൂമി  കണ്ടെത്തല്‍ , പദ്ധതി സ്ഥാപിക്കല്‍ ഇവയൊക്കെ കേരളത്തിന്‍റെ നടപ്പ് സാഹചര്യത്തില്‍  പ്രശ്നങ്ങള്‍ സൃഷ്ടിക്കും.കല്‍ക്കരി ലഭ്യമായ ഇതര സംസ്ഥാനങ്ങളില്‍ താപനിലയം സ്ഥാപിച്ച് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള സാധ്യത പരിശോധിച്ചാല്‍ അത് ചെലവേറിയ സംരംഭമാണ് എന്നു മനസ്സിലാകും.ഫോസ്സില്‍ ഇന്ധങ്ങളുടെ ഉപഭോഗം കുറയ്ക്കണമെന്നും അത് മൂലമുണ്ടാകുന്ന കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കണം എന്നു ലോകമെമ്പാടും ഒറ്റക്കെട്ടായി പറയുമ്പോള്‍ താപ വൈദ്യുത നിലയങ്ങളെ ബദല്‍ സാധ്യതയായി സ്വീകരിക്കാന്‍ കഴിയില്ല.

ആണവോര്‍ജ്ജം


A nice animation of a nuclear reactor from the NRC.
കടപ്പാട്:whatisnuclear.com
ന്യൂക്ലിയാർ ഫിഷൻ (വിഘടനം) മുഖേന ലഭിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് ആവിടർബൈനുകൾ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉല്‍പ്പാദനം സാധ്യമാക്കുന്നത്.ഇന്ന് മിക്ക രാജ്യങ്ങളും നിയന്ത്രിതമായ അണുവിഘടനത്തിലൂടെ ഊർജ്ജം ഉത്പാദിപ്പിക്കുന്നു. ഇത്തരം ഊർജ്ജോത്പാദനപ്രക്രിയയും പൂർണ്ണമായും സുരക്ഷിതമല്ല. അണുവിഘടനത്തിന്  ശേഷം സൃഷ്ടിക്കപ്പെടുന്ന മൂലകങ്ങൾ പലതും അത്യന്തം വികിരണശേഷി ഉള്ളതാണ്. ഇവ എങ്ങനെ സുരക്ഷിതമായി സംസ്കരിക്കാമെന്നുള്ളതാണ് ആണവോർജ്ജ ഉത്പാദനത്തിലെ ഒരു പ്രധാന പ്രശ്നം.
ആണവോര്‍ജം സംബന്ധിച്ച് വളരെ ആശങ്കകള്‍ ഉയരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചെര്‍ണോബിളിലും അടുത്തകാലത്ത് ഫുക്കുഷിമയിലും ഉണ്ടായ ആണവദുരന്തങ്ങള്‍ നമ്മെ ഭീതിപ്പെടുത്തുന്നു. അത്തരം അപകടങ്ങള്‍ അപൂര്‍വ്വമായേ ഉണ്ടാവൂ എന്നു വാദിക്കാം . പക്ഷെ ഉണ്ടായാല്‍ അത് താങ്ങാന്‍ നമ്മുടെ രാജ്യത്തിനു പറ്റുമോ? ചെര്‍ണോബിളില്‍ ലക്ഷക്കണക്കിന്‌ ഹെക്ടര്‍ സ്ഥലമാണ് കൃഷിക്കോ, മനുഷ്യാവാസത്തിനോ കൊള്ളാതെ ഉപേക്ഷിച്ചിട്ടിരിക്കുന്നത്.ഫുക്കുഷിമയിലെ ആണവമാലിന്യങ്ങള്‍ നീക്കി അവിടെ വാസയോഗ്യമാക്കണമെങ്കില്‍ പത്തു ലക്ഷം കോടി രൂപയിലധികം ചെലവാക്കേണ്ടിവരുമത്രേ .ആണവനിലയങ്ങളില്‍ നിന്നുള്ള  വികിരണം വമിക്കുന്ന മാലിന്യങ്ങള്‍ സുരക്ഷിതമായ്‌ മറവു ചെയ്യുന്നത്  അപകടം പിടിച്ചതും  ചെലവു കൂടിയതുമായ പ്രക്രിയ ആണ്. 

ഉയര്‍ന്ന ജനസാന്ദ്രതയും ലോലമായ പാരിസ്ഥിതിക വ്യവസ്ഥയും കേരളത്തെ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലാതാക്കുന്നു.ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ പുതിയ ആണവനിലയങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി  കേരളത്തിലെ പെരിങ്ങോമും പരിഗണിച്ചിരുന്നു എങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. ഇന്നത്തെ  കേരളത്തെ സംബന്ധിച്ച് ആണവ നിലയം സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടെത്തുന്നത് തന്നെ ഏതാണ്ട് അസാധ്യമാണ്. നിലവില്‍ കൂടംകുളം ആണവ നിലയത്തില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ലക്ഷ്യമിടുന്ന 400 കെവി ഇടമണ്‍– കൊച്ചിലൈന്‍ പൂര്‍ത്തീകരിക്കാനായിട്ടില്ല.


കേരളത്തിന്‍റെ സാഹചര്യത്തില്‍ പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകളുടെ കാലംകഴിഞ്ഞോ.?
 സൌരോര്‍ജ്ജം,പവനോര്‍ജ്ജം തുടങ്ങിയ പാരമ്പര്യേതര സ്രോതസ്സുകളില്‍നിന്നുള്ള ഊര്‍ജ്ജഉല്‍പ്പാദനംകേരളത്തില്‍എത്രത്തോളംപ്രായോഗികമാണ്.?

ലേഖനത്തിന്റെ ഒന്നാം ഭാഗമാണിത്.

ഭാഗം  രണ്ട് :കേരളത്തിന്റെ സൌരോര്‍ജ്ജ സാദ്ധ്യതകള്‍ 

ഭാഗം  മൂന്ന്  :ഹരിത വൈദ്യുതി : കേരളത്തിന്‍റെ സാധ്യതകള്‍ 
ഇവിടെ വായിക്കുമല്ലോ

3 comments:

  1. മുൻവിധികളില്ലാതെ, വസ്തുതകളോടു് തുറന്ന ഒരു സമീപനം. :)

    ReplyDelete
  2. പരിഹാരമാര്‍ഗങ്ങള്‍ തേടുകയല്ലോ പ്രധാനം.
    തുടരട്ടെ...
    ആശംസകള്‍

    ReplyDelete
  3. നമുക്കാവശ്യമുള്ളതിലും എത്രയോ ഇരട്ടി ഊർജ്ജം
    നമ്മുടെ നാട്ടിൽ ഉല്പാദിപ്പിക്കുവാൻ വേണ്ടത്ര സൂര്യ വെളിച്ചവും ,
    കാറ്റും , തിരമാലകളും നമ്മുടെ നാട്ടിൽ അങ്ങാളമിങ്ങോളം സുലഭമായി
    ഉള്ളതാണല്ലൊ . അതു കൊണ്ട് മനുഷ്യനും പ്രകൃതിക്കും അപകടകരമായ
    താപ വൈദ്യുത നിലയങ്ങളും , അണക്കെട്ടുകളും , അണുഭേദന റിയാക്ടറുകളുമൊന്നും പുതിയതായി തുടങ്ങാതെ, സോളാർ / വിൻഡ് / ടൈഡൽ എനർജി പ്ലാന്റുകൾ സ്ഥാപിക്കുവാൻ ഈ ഭരണകൂടം ആരംഭം കുറിക്കട്ടെ...

    ഇനി വരുന്ന തലമുറക്കും , പ്രകൃതിക്കും ദുരിതം വിതക്കുന്ന
    ജല വൈദ്യുതി / ആണവ നിലയ വൈദ്യുതി പദ്ധതികളെല്ലാം ,
    ഇന്ന് ആഗോള വ്യാപകമായി പല ലോക രാജ്യങ്ങളും ഉപേക്ഷിച്ച്
    കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ; ഇന്ന് ലോക എക്കണോമിയിൽ
    മുൻപന്തിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ വീണ്ടും ഇത്തരം
    പദ്ധതികൾക്ക് പിന്നാലെ നടക്കുന്നത് വല്ലാത്ത ഒരു നാണക്കേട് തന്നെയാണ് ... !

    ReplyDelete